ഇടുക്കി: കട്ടപ്പനയിൽ യുവാവ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മരിച്ചത് ഗർഭിണിയായ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കയറിയപ്പോൾ. കട്ടപ്പന പുവേഴ്‌സ്‌മൗണ്ട് ഊര്കുന്നത്ത് ഷിബു ഡാനിയേൽ (39) ആണ് മരിച്ചത്. ഞായറാഴ്ച്ചയായിരുന്നു അപകടം.
കറിവക്കാനായി ഗ്യാസ് അടുപ്പിൽ വച്ച പ്രഷർ കുക്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും കുക്കറിന്‍റെ അടപ്പ് ഷിബുവിന്‍റെ തലയിൽ ഇടിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഗർഭിണിയായതോടെ ഏതാനും നാളുകളായി ഷിബുവായിരുന്നു വീട്ടിൽ ഭക്ഷണം പാകം ചെയ്‌തിരുന്നത്. ഇത്തരത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കുക്കർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഷിബുവിന്‍റെ ഭാര്യ അടുക്കളയിലേക്ക് എത്തുന്നത്. ഇവർ നിലവിളിച്ചതോടെ ഷിബുവിന്‍റെ പിതാവും പരിസര വാസികളും ഓടിയെത്തി. തലക്ക് കാര്യമായി പരുക്കേറ്റതിനാൽ രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: