ഇടുക്കി: രേഖകളില്ലാതെ പാറക്കല്ല് കടത്താൻ ശ്രമിച്ച ലോറി പിടികൂടിയതിനെ ചൊല്ലി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ. വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവങ്ങൾ നടന്നത്. വണ്ടിപ്പെരിയാർ കറുപ്പുപാലത്തെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നും പൊട്ടിച്ചു കടത്തിയ കല്ലാണ് വണ്ടിപ്പെരിയാർ പൊലീസ് ലോറി സഹിതം പിടികൂടിയത്.
ഇതോടെ ടൗണിലെ സിഐടിയു, സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള വൻ സംഘം പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഇരച്ചു കയറുകയായിരുന്നു. നാലോളം ടിപ്പർ ലോറികൾ അടക്കം സ്റ്റേഷൻ വളപ്പിലേക്ക് കയറ്റിയായിരുന്നു പ്രതിഷേധം.
പിടിച്ചെടുത്ത ലോറി തിരികെ വിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ബഹളം വച്ചത്. പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായതോടെ സമീപ പൊലീസ് സ്റ്റേഷനുകളിലെ സിഐ മാരും വിഷയത്തിൽ ഇടപെട്ടു. മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ച ശേഷമാണ് പൊലീസ് ഇടപെടലിൽ പ്രതിഷേധക്കാർ മടങ്ങിയത്.
അതേസമയം ലോറി വിട്ടു കൊടുക്കില്ലെന്നും പിടിച്ചെടുത്ത പാറക്കല്ലും ലോറിയും ജിയോളജി വിഭാഗത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
നാളുകളായി വണ്ടിപ്പെരിയാറിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അനധികൃത പാറ ഖനനവും വിൽപ്പനയും നടന്നു വരുന്നുണ്ട്. സംഭവത്തിൽ പരാതികൾ വ്യാപകമായതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്.
അതേസമയം അനധികൃത പാറ ഖനനത്തിനു കുടപിടിക്കുന്നവരാണ് പ്രതിഷേധത്തിനു പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ അറിവോടെയാണ് പ്രദേശത്ത് നിയമ വിരുദ്ധമായി ഖനനനം നടക്കുന്നതെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: