ഇടുക്കി: റവന്യൂ വകുപ്പ് നടപടി നേരിടുന്ന ഭൂമി ഇത് മറച്ച് വച്ച് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബുരാജിനെ അറസ്റ്റ് ചെയ്‌തത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റുണ്ടായത്.
2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുൺ എന്നയാൾക്ക് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും, ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബാബുരാജ് ശനിയാഴ്ച അടിമാലി സ്‌റ്റേഷനില്‍ എത്തിയത്. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍.
കോവിഡിന് ശേഷം 2021ല്‍ റിസോര്‍ട്ട് തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി അരുണ്‍കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും, അതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് മറുപടി നല്‍കി.
ലൈസന്‍സ് ലഭിക്കാത്തതിനാല്‍ ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ അരുണ്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പല അവധി പറഞ്ഞെങ്കിലും തുക നല്‍കിയില്ല.
2018ലും 2020ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍കുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് അരുണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയില്‍ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്.
പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിച്ചു. അടിമാലി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശനിയാഴ്ച്ച അടിമാലി കോടതിയില്‍ ഹാജരാക്കിയ ബാബുരാജിന് ജാമ്യം അനുവദിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: