ഇടുക്കി: വാടകക്കെടുത്ത വാഹനം തമിഴ്നാട്ടിലെത്തിച്ച് പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. പുളിയന്‍മല കുറ്റിയാനിക്കല്‍ വിഷ്ണു സുരേന്ദ്രന്‍ (28), സ്‌കൂള്‍മേട് ദേവി ഇല്ലം ശിവകുമാര്‍ മുരുകന്‍ (23), ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു (35) എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ വലയിലായത്.
വെള്ളയാംകുടി സ്വദേശിയായ അരുണിന്‍റെ സ്വിഫ്റ്റ് കാറാണ് പ്രതികൾ തമിഴ്‌നാട്ടിൽ എത്തിച്ച് പണയപ്പെടുത്തിയത്. അരുണിന്‍റെ സുഹൃത്തായ വിഷ്‌ണു ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞാണ് കാർ കൈക്കലാക്കിയത്.
സംഭവം കേസായതോടെ ഒളിവിൽ പോയ വിഷ്‌ണുവിനെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്തെ ഒളിയിടത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ സമാനമായ മറ്റ് പരാതികളുമുണ്ടെന്നും പൊലീസ് പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് അരുണിന്‍റെ കാര്‍ വിഷ്ണു വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് ഇയാള്‍ വാഹനം തമിഴ്‌നാട് കമ്പത്ത് എത്തിച്ച് 60,000 രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു. വിഷ്ണുവിനെതിരെ സമാനമായ ആറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വിഷ്ണുവിനും കൂട്ടാളികള്‍ക്കും സഹായം ചെയ്തു നല്‍കിയ തമിഴ്‌നാട് സ്വദേശിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എസ്.ഐമാരായ ഡിജു ജോസഫ്, റ്റി.ആര്‍. മധു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി.റ്റി. സുമേഷ്, ജോബിന്‍ എബ്രഹാം, പ്രശാന്ത് മാത്യു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. ഏലപ്പാറ കടുവപ്പാറ ശിവജ്യോതി വീട്ടില്‍ അലംപള്ളി എസ്റ്റേറ്റില്‍ താമസക്കാരനായ വാസന്‍ (35)നാണ് അറസ്റ്റിലായത്.
ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്ത് ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
ഭയം കൊണ്ട് വിവരം പുറത്ത് പറയാതിരുന്ന കുട്ടി സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിവരം തുറന്നു പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Post A Comment: