തിരുവനന്തപുരം: കേന്ദ്രത്തിനു സമാനമായി കേരളത്തിലും മാധ്യമ സ്വാതന്ത്രത്തിന് മേൽ കടന്നു കയറ്റം. പാർട്ടി നേതാവിന്‍റെ പരിഹാസത്തെ വിമർശിച്ച മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെതിരെയാണ് നീക്കം. ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി. ജോണിന് നോട്ടീസ് നൽകിയിട്ടുള്ളത്. കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും മാധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സിപിഎം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല.
ബിബിസി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തിൽ ചർച്ച ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല.
ബിബിസി വിഷയത്തിൽ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സർക്കാരിന്‍റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി - തുടങ്ങിയ വിമർശനങ്ങളാണ് സിപിഎം പൊളിറ്റ്ബ്യൂറോ ഉന്നയിച്ചത്.
എന്നാല്‍ ഇടതു പക്ഷ സർക്കാർ ഭരണത്തിലുള്ള കേരളത്തില്‍ സമാന നീക്കം നടക്കുമ്പോൾ ഇതേ പിബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ നിലപാട് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെതിരെ വിമർശനം ഉയരുന്നത്.
2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു.
റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു. വിഷയത്തില്‍ സി ഐ ടി യു നേതാവും എംപിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്.
തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: