കൊച്ചി: അപ്രതീക്ഷിതമായിരുന്നു സുബി സുരേഷിന്‍റെ വിയോഗ വാർത്ത. അടുത്ത സുഹൃത്തുക്കൾ വരെ ഞെട്ടലോടെയാണ് സുബിയുടെ മരണ വാർത്ത കേട്ടത്. ഗുരുതര കരൾ രോഗം ബാധിച്ച് സുബി ചികിത്സയിലായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു.
എല്ലാവരുടെയും മുന്നിൽ ചിരിക്കുന്ന മുഖത്തോടെ മാത്രം എത്തിയിരുന്ന സുബിയുടെ രോഗ വിവരം മരണത്തോടെയാണ് പുറം ലോകം അറിയുന്നതും. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം.
മരണം സ്ഥിരീകരിച്ചതിന് പിറകെ സുബി സുരേഷിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ശരിക്കും ആരാധകര്‍ക്ക് നൊമ്പരമാകുകയാണ്. പേജിന്‍റെ അഡ്മിനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. സുബിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പെ ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്.
"ഓരോ പുതിയ ആരംഭവും മറ്റേതെങ്കിലും തുടക്കത്തിന്‍റെ അവസാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. എല്ലാവരെയും വീണ്ടും കാണാം... നന്ദി'
ഡാന്‍സറായിട്ടാണ് സുബി കലാ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌കൂള്‍കാലത്തു തന്നെ മികച്ച നര്‍ത്തകിയായിരുന്നു സുബി. എന്നാല്‍ പട്ടാളക്കാരിയാകണമെന്നായിരുന്നു സുബിയുടെ കുട്ടിക്കാലത്തെ ആഗ്രഹം.
പഠിക്കാനായി സെന്‍റ് തെരേസാസ് തെരഞ്ഞെടുത്തത് തന്നെ എന്‍സിസി ഉള്ളതിനാലാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡല്‍ഹിയില്‍ പോയിട്ടുണ്ട്.
എന്‍സിസിയുടെ ഓള്‍ കേരള കമാന്‍ഡര്‍ ആയിരുന്നു. പിന്നീട് ബ്രേക്ക് ഡാന്‍സാണ് സുബിയുടെ ജീവിതം തന്നെ മാറ്റുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാന്‍സ് കണ്ട് ടിനി ടോം സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്.
ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിര്‍ത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാഗമാകുന്നത്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യ താരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓണ്‍സ്റ്റേജിലെ സ്വതസിദ്ധമായ ഡയലോഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്.
അവതാരകയായപ്പോഴും താരത്തിന്‍റെ രസികന്‍ സ്‌റ്റൈലിന് വ്യത്യാസമുണ്ടായില്ല. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അവതാരകയായും സുബി ഏറെ ശ്രദ്ധനേടി. കുട്ടികളെ വെച്ചുള്ള കുട്ടിപ്പട്ടാളം എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്‍റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്വന്തമായി വീടുവയ്ക്കണം എന്നായിരുന്നു സുബിയുടെ ഏറ്റവും വലിയ സ്വപ്നം. ആറു വര്‍ഷം മുന്‍പാണ് ഇത് സാധ്യമായത്.
പറവൂര്‍ കൂനമ്മാവിലാണ് വീടുവച്ചത്. എന്‍റെ വീട് എന്നാണ് വീടിനു പേരിട്ടത്. ഫെബ്രുവരിയില്‍ വിവാഹമുണ്ടാകുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് സുബി വിടപറയുന്നത്. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: