ഇടുക്കി: ചീട്ട് കളി സംഘത്തെ തേടിയെത്തിയ പൊലീസ് സംഘം മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് ലൈസൻസില്ലാത്ത തോക്കുകളും കാട്ടിറച്ചിയുടെ അവശിഷ്ടങ്ങളും അടക്കം. കുമളി ടൗണിനു സമീപം തമിഴ്നാട് വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കിഴക്കയിൽ ഈപ്പൻ വർഗീസ് എന്നയാളുടെ വീട്ടിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.
ഇവിടെ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയിഡ്. വീടിന്‍റെ മുകളിലെ നില ചീട്ടുകളിക്കായി ഇയാൾ വിട്ടു നൽകിയിരിക്കുകയായിരുന്നു. തുടർന്ന് റെയിഡിനിടെ ആരെങ്കിലും താഴത്തെ നിലയിൽ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയാൻ ഇയാൾ താമസിക്കുന്ന താഴത്തെ നിലയിൽ നടത്തിയ പരിശോധനയിലാണ് തോക്കടക്കം കണ്ടെത്തിയത്.
ലൈസൻസില്ലാത്ത രണ്ട് എയർ ടൈഫിളുകൾ, തിരകൾ, വെടിമരുന്ന് നിറച്ച തോട്ടകൾ, കാട്ടുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
വീട്ടിന്‍റെ മുകളിലെത്തെ നിലയിൽ നിന്ന് ഒൻപതംഗ ചീട്ടുകളി സംഘത്തെയും പിടികൂടി. ഇവരിൽ നിന്ന് 1.34 ലക്ഷം രൂപയും കണ്ടെടുത്തു. ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പിൽ ഹബീബ് (63), ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം മുഹമ്മദ് റസി (43), ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് മാത്യു പോൾ (49) കട്ടപ്പന വേലമ്മാവ് കുടിയിൽ ജയ്മോൻ (48), ഈരാറ്റുപേട്ട തെക്കെക്കര പുലിയാനികൽ ആബിൻ ബഷിർ (37), ഈരാറ്റുപേട്ട തലപ്പാലം കിരിയാത്തോട്ടം ഹാരിസ് (54), കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ സാജൻ (40), കട്ടപ്പന ഇരുപതേക്കർ മട്ടക്കൽ ഷൈജോ (36), തോപ്രാംകുടി കൈപ്പൻ പ്ലാക്കൽ ജിനേഷ് (41) എന്നിവരാമ് ചീട്ടു കളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കുമളി ടൗണിനു സമിപം തമിഴ് നാട് വനാതിർത്തിയോട് ചേർന്നാണ് കിഴക്കയിൽ ഈപ്പൻ വർഗീസ് താമസിക്കുന്നത്. ഇയാളുടെ വീടിന്‍റെ രണ്ടാം നിലയിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് 2.5 ലക്ഷത്തോളം രൂപ പിടികൂടിയിരുന്നു. എന്നാൽ ചീട്ടുകളി സംഘം തമിഴ് നാട് കാടുകളിലേക്ക് ഓടി രക്ഷപെട്ടു.
വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘത്തെ കുടുക്കിയത്. ഈപ്പൻ വർഗിസിന്‍റെ ഭാര്യയും മക്കളും വിദേശത്താണ്. വീട്ടിൽ ഒറ്റക്കുള്ള ഇയാൾ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുന്നതായി അറിവ് കിട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. കുമളി സി.ഐ. ജോബിൻ ആന്‍റണി, എസ്.ഐമാരായ അനൂപ് മോൻ, പി.ഡി. സജിമോൻ ജോസഫ്, എ.സി.പിഒമാരായ സിയാദുധീന്‍, സിനോജ്, സതീഷ്, ജോബിൻ ജോസ്, സി.പി.ഒമാരായ മഹേഷ് ഈഡൻ, നദീർ മുഹമ്മദ്, ടോം സ്കറിയ, അനൂപ്, അനുജ്, സുബിൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: