ഇടുക്കി: ടി.പി.ആർ 30 പിന്നിട്ടതോടെ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച്ച ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 30.30 ശതമാനമായിരുന്നു ടി.പി.ആർ. നേരത്തെ മൂന്നു ദിവസത്തെ ടി.പി.ആർ ശരാശരി 20നു മുകളിലെത്തിയപ്പോൾ 50 പേരിൽ കൂടതലുള്ള കൂടിച്ചേരലുകൾക്ക് ജില്ലയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്നലെ ടി.പി.ആർ വീണ്ടും ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയും ടി.പി.ആർ ഉയർന്നു നിന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കും. പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കും കർശന നിയന്ത്രണമുണ്ടാകും.
മൂന്നാം തരംഗത്തിൽ ജില്ലയിൽ അതിവേഗം കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിശോധനകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധന വർധിപ്പിച്ചാൽ കേസുകൾ കൂടുമെന്നും വിലയിരുത്തുന്നുണ്ട്.
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതും ഇടുക്കിക്ക് ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിനു പേരാണ് തൊഴിലിനും മറ്റുമായി തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും നിരവധി പേർ അതിർത്തി കടന്നു പോകുന്നുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: