ഇടുക്കി: ജില്ലയിൽ വീണ്ടും ഹരിത മോഡൽ തട്ടിപ്പ്. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്ത്രീകൾ അടക്കമുള്ള സംഘം തട്ടിയെടുത്തത് കോടികൾ. ഇടുക്കി അടിമാലി കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പ് നടന്നത്. കേസിൽ അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവറായ പൊളിഞ്ഞപാലം പുറപ്പാറയില്‍ സരിത (39), കോട്ടയം കാണക്കാരി പട്ടിത്താനം സ്വദേശികളായ ചെരുവില്‍ പുഷ്‌കരന്‍റെ ഭാര്യ ശ്യാമളകുമാരി സുജ (55), മകന്‍ വിമല്‍ (29), ഇവരുടെ ബന്ധു ചെരുവില്‍ ജയകുമാര്‍ (42) എന്നിവർ അറസ്റ്റിലായി. എ.എസ്.പി. രാജ് പ്രസാദിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്.
അടിമാലി സ്വദേശികളായ ജയന്‍, ഷിബു, പീറ്റര്‍, മത്തായി, രാജേഷ് എന്നിവരുടെ 24 ലക്ഷം രൂപ തട്ടിച്ചതായുള്ള പ്രാഥമിക പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. അടിമാലിയില്‍മാത്രം അമ്പതോളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നാണു സൂചന.
വനിതകളാണു സാമ്പത്തികശേഷിയുള്ളവരെ പറഞ്ഞുമയക്കി ഇടനിലക്കാരായി നിന്ന് പണം തട്ടുന്നത്. സ്‌ഥാപനത്തിന്‍റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റിയവര്‍ ഇപ്പോഴും വിലസുകയാണ്. ഇനിയും പിടിയിലാകാത്ത ചില ഇടനിലക്കാര്‍ സ്വന്തം മുദ്രപത്രങ്ങളും ചെക്കുകളും നല്‍കി പരാതിക്കാരെ സമാധാനിപ്പിച്ച് കേസില്‍നിന്ന് തലയൂരാനുള്ള ശ്രമം നടത്തുകയാണ്.
ശേഖരിക്കുന്ന പണം ഉപയോഗിച്ച് വിദേശത്ത് ക്രൂഡോയില്‍, സ്വര്‍ണം തുടങ്ങിയവ വാങ്ങി ലാഭമുണ്ടാക്കി വന്‍ തുക തിരികെ നല്‍കുമെന്ന് വിശ്വസിപ്പിക്കും. ഇതിനായി വ്യാജ വെബ്‌സൈറ്റ് വരെ കാണിക്കും. ശതമാനക്കണക്കില്‍ ലാഭം ലഭിച്ചിരുന്ന സരിതയാണ് അടിമാലിയിലെ ആദ്യകാലം മുതല്‍ ഉണ്ടായിരുന്ന ഏജന്‍റ്. ജയകുമാറാണ് സരിതയെ ഇതില്‍ എത്തിച്ചത്. ജയകുമാറിന് കോട്ടയത്തും സമാന തട്ടിപ്പിന് കേസുണ്ട്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ എൽഡിഎഫ് 2, ബിജെപി 1
ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.
Post A Comment: