ഇടുക്കി: അടിച്ചുപൂക്കുറ്റിയായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ കട്ടപ്പന പൊലീസ് ചെയ്‌സ് ചെയ്‌ത് പിടികൂടി. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് പൊലീസ് കാഞ്ചിയാറ്റിൽ തടഞ്ഞത്. മദ്യലഹരിയിലായിരുന്ന ബസിലെ ഡ്രൈവർ മുക്കൂട്ടുതറ സ്വദേശി സന്തോഷിനെ (46) കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പള്ളിക്കവലയിലെ ഫെഡറൽ ബാങ്കിന്‍റെ പുതിയ ശാഖയ്ക്ക് മുമ്പിൽ പാർക്ക് ചെയ്‌തിരുന്ന കാഞ്ചിയാർ സ്വദേശി ജിൽസന്‍റെ സ്വിഫ്‌റ്റ് കാറിൽ ഇടിച്ച ബസ് നിർത്താതെ പോയി. ഇതോടെ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബസിനു പിന്നാലെയെത്തിയ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബസ് അമിത വേഗത്തിൽ ഓടിച്ചു പോയി. ഇതോടെ പൊലീസ് സിനിമാ സ്റ്റൈലിൽ ബസിനെ പിന്തുടർന്നു. കാഞ്ചിയാറ്റിൽ വച്ച് ബസ് നിർത്തിച്ച പൊലീസ് ഡ്രൈവറെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.
ചങ്ങനാശേരിക്കുള്ള അവസാനത്തെ ബസായതിനാൽ തന്നെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു. ഇതോടെ മറ്റൊരു ഡ്രൈവറെ എത്തിച്ച് ബസ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചു. മദ്യലഹരിയിൽ കസ്റ്റഡിയിലായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും. എസ്.ഐ മധു, സി.പി.ഒമാരായ സനീഷ്, സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബസ് പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
Post A Comment: