ഇടുക്കി: കുഴൽക്കിണർ നിർമാഥണത്തിലെ തർക്കം തീർക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ പ്രതിഷേധക്കാർ പഞ്ഞിക്കിട്ടതായി പരാതി. വണ്ടൻമേട് പുറ്റടി അമ്പലമേട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാമിനാണ് സംഘർഷത്തിൽ പരുക്കേറ്റത്. അദ്ദേഹത്തെ പുറ്റടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കുഴൽക്കിണർ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൈയാംകളിയിലേക്കും സംഘർഷത്തിലേക്കും നീങ്ങിയത്.
പുറ്റടിക്ക് സമീപം അമ്പലമേട്ടിലെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കുടിവെള്ള പദ്ധതിയിൽ വേനൽക്കാലത്ത് ജലക്ഷാമം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി പുതിയ കുഴൽക്കിണർ നിർമിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു. സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയ കുഴൽ കിണർ നിർമാണം കഴിഞ്ഞ ദിവസമാണ് തുടങ്ങാൻ നടപടിയായത്.
ഭൂഗർഭജല വകുപ്പിന്‍റെ സാങ്കേതിക സഹായത്തോടെ ഇതിനായി വാഹനം വരികയും രണ്ടുതവണ കുഴിച്ചെങ്കിലും ജലം ലഭിക്കാതെ വരികയും ചെയ്തു. പിന്നീട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയെ വിളിച്ച് സ്ഥാനം കാണുകയും കുഴൽക്കിണർ നിർമിക്കാൻ ആരംക്കുകയും ചെയ്തെങ്കിലും പരിധിയിൽ കൂടുതൽ മണ്ണ് കണ്ടതോടെ നിർമാണം പാതിയിൽ ഉപേക്ഷിച്ചു. ഇതിനുശേഷം കഴിഞ്ഞ ദിവസം രാത്രിയോടെ തിരിച്ചു പോകാൻ ശ്രമിച്ച വാഹനം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയും വാഹന ഉടമയുടെ പരാതി പ്രകാരം പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.
തുടർന്ന് തിങ്കളാഴ്ച്ച രാവിലെ ഇതിന് സമീപത്തെ അംഗൻവാടി പ്രവേശനോത്സവത്തിനായി സ്ഥലത്തെത്തിയ വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാമിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തടയുകയും ഇവിടെ സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെയാണ് പ്രസിഡന്‍റിനു മർദനമേറ്റത്. പിന്നീട് പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് പുറ്റടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അമ്പലമേട് ഉൾപ്പെടുന്ന പതിനൊന്നാം വാർഡിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സിബി എബ്രഹാം ആരോപിച്ചു.
എന്നാൽ, സജീവമായി പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതി കമ്മിറ്റിയോട് ആലോചിക്കാതെ ഏകപക്ഷീയമായി കുഴൽക്കിണർ നിർമാണത്തിന്‍റെ പേരിൽ അഴിമതി നടത്താനാണ് പഞ്ചായത്ത് ശ്രമിക്കുന്നത് എന്ന് മുൻ വാർഡ് മെമ്പറും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമായ ടോണി മാക്കോറ ആരോപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം
ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി.
തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.
Post A Comment: