കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. കണ്ണൂർ എരമം കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്താണ് സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാണ് (35) കിണറ്റിൽവീണത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഇയാളെ ഒടുവിൽ കരയ്ക്ക് കയറ്റിയത്.
തുമ്പടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തോടെ ഷമീർ മോഷണത്തിനായി എത്തിയത്. വീട്ടുടമയും ഭാര്യയും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇത് മനസിലാക്കിയായിരുന്നു ഷമീർ മോഷണത്തിനു പദ്ധതിയിട്ടത്.
സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ ഷമീർ സ്‌കൂട്ടർ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്‍റെ ആൾ മറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.
പാരപ്പറ്റിലെ ഇഷ്‌ടിക അടർന്നതോടെയാണ് കള്ളൻ കിണറ്റിലേക്ക് വീണത്. കിണറ്റിൽ കിടന്ന് ഇയാൾ നിലവിളിച്ചതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞത്. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാബു ആയോടന്‍റെ നേതൃത്വത്തിലാണ് ഇയാളെ കരയ്ക്ക് കയറ്റിയത്. തുടർന്ന് കള്ളനെ പൊലീസിനു കൈമാറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനു മുകളിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊണ്ടിട്ടുണ്ട്.
ഇവയുടെ രണ്ടിന്‍റെയും സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത മൂന്നു ദിവസം വ്യാപകമായി മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 19 വരെ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Post A Comment: