ഇടുക്കി: മാധ്യമപ്രവർത്തകരെ ചൊറിഞ്ഞ ഹോട്ടലുടമകൾ എരന്നു വാങ്ങിയ പണിയാണ് ഇപ്പോൾ കട്ടപ്പനയിലെ ചർച്ചാ വിഷയം. മെയ് 10ന് നഗരസഭാ ആരോഗ്യ വിഭാഗം കട്ടപ്പനയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയോടെയാണ് മാധ്യമ പ്രവർത്തകരും ഹോട്ടലുടമകളും തമ്മിലുള്ള ശീത സമരത്തിനു തുടക്കമായത്.
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ആരോഗ്യ വിഭാഗം ഹോട്ടലുകളും ഭക്ഷണ ശാലകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായിരുന്നു കട്ടപ്പനയിലെ ഹോട്ടലുകളിലും പരിശോധന നടന്നത്.
പരിശോധനയിൽ കട്ടപ്പനയിലെ ചില ഹോട്ടലുകളിൽ പഴകിയ ഭക്ഷണവും ചിലവയിൽ വൃത്തി ഹീനമായ സാഹചര്യവും ആരോഗ്യ വിഭാഗം കണ്ടെത്തുകയും ചെയ്‌തു. സംഭവത്തിൽ പതിവ് ശൈലിയിൽ എല്ലാ മാധ്യമങ്ങളും വാർത്തയും നൽകി. എന്നാൽ നഗരത്തിലെ മുന്തിയ ഹോട്ടൽ ഉടമയ്ക്ക് ഈ വാർത്ത അത്ര സുഖിച്ചില്ല. ഇതോടെ മാധ്യമ മേഖലയുമായി ബന്ധമില്ലാത്ത ഒരു തരികിട ഓൺലൈനെ കൂട്ടു പിടിച്ച് ഹോട്ടൽ മുതലാളി ഒരു കള്ളക്കഥ മെനഞ്ഞുണ്ടാക്കി.
പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്നും, മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു മുതലാളിയുടെ വിശദീകരണം. ഓൺലൈൻ മാധ്യമം മുന്നും പിന്നും നോക്കാതെ മുതലാളിയുടെ "കോട്ട്' സഹിതം വാർത്ത ചെയ്യുകയും സൈബർ ലോകത്ത് ഈ വാർത്ത ചർച്ചയാകുകയും ചെയ്‌തിരുന്നു.
ഇതോടെ പരിശോധനയുടെ യഥാർഥ രേഖകൾ സഹിതം പുറത്ത് വിട്ട് മാധ്യമങ്ങൾ തിരിച്ചടിച്ചു. അധികമാരും ശ്രദ്ധിക്കാതെ പോയ പരിശോധന വാർത്ത ഇതോടെ ജില്ല മുഴുവൻ ചർച്ചയായി. രേഖകൾ പുറത്തു വന്നതോടെ മാധ്യമങ്ങളുടെ വാർത്ത സത്യമാണെന്നും തെളിഞ്ഞു. ഇതോടെ തരികിട ഓൺലൈനും ഹോട്ടൽ മുതലാളിയും വെട്ടിലായി. വഴിയേ പോയ വൈയ്യാവേലി തോളിലെടുത്ത് വച്ച അവസ്ഥയിലായ ഹോട്ടൽ മുതലാളി ഇപ്പോൾ ഇടനിലക്കാർ വഴി മാധ്യമ പ്രവർത്തകരെ സ്വാധീനിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നാണ് അറിവ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ എൽഡിഎഫ് 2, ബിജെപി 1
ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.
Post A Comment: