കൊല്ലം: വിസ്‌മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നു വകുപ്പുകളിലായി 18 വർഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയിൽ രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്‌തിട്ടില്ല, നിരപരാധിയാണ്, അഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.
കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി ഇന്നലെ പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.
വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ശീതളപാനീയത്തിൽ ചത്ത പല്ലി
അഹമ്മദാബാദ്: റെസ്റ്റോറന്‍റിൽ നിന്നും വാങ്ങിയ ശീതള പാനീയത്തിൽ ചത്ത പല്ലി. അഹമ്മദാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. യുവാവാണ് തനിക്ക് നൽകിയ ശീതള പാനീയത്തിൽ ചത്ത പല്ലിയുണ്ടായിരുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മെക് ഡൊണാള്‍ഡ്സിന്‍റെ സോള ഔട്ട്ലെറ്റിലാണ് സംഭവമെന്ന് ഭാര്‍ഗവ് ജോഷിയെന്ന യുവാവ് തന്‍റെ ട്വീറ്റില്‍ പറയുന്നു. ലോകമെമ്പാടും പേരുകേട്ട ഭക്ഷ്യശൃംഖലയാണ് മെക് ഡൊണാള്‍ഡ്സിന്‍റേത്.
സയന്‍സ് സിറ്റിക്ക് അടുത്തുള്ള മെക് ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില്‍ ഞാനും സുഹൃത്തും കൂടി ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ വാങ്ങിയ ശീതളപാനീയം രണ്ട് ഇറക്ക് കുടിച്ച ശേഷം ഒന്ന് ഇളക്കിയതാണ്. അപ്പോഴാണ് ചത്ത പല്ലി പൊങ്ങിവന്നത്. അപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന മാനേജരോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാമെന്ന് മാത്രമാണ് അറിയിച്ചത്. ഇത് ശുചിത്വത്തിന്‍റെ പ്രശ്നമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പൊലീസിനെ വിളിച്ചുവരുത്തുകയും പൊലീസെത്തിയപ്പോള്‍ അവര്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്യുകയാണുണ്ടായതെന്നും ഭാര്‍ഗവ് ജോഷി പറയുന്നു.
സൗത്ത് ഭോപാല്‍ സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ ഭാര്‍ഗവ് ജോഷി. സംഭവം ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെ പങ്കുവച്ചതോടെ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഔട്ട്ലെറ്റ് നഗര ഭരണാധികാരികളുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു.
ഇതിന് പിന്നാലെ വിശദീകരണവുമായി മെക് ഡൊണാള്‍ഡ്സും രംഗത്തെത്തി. അഹമ്മദാബാദ് ഔട്ട്ലെറ്റില്‍ നടന്ന സംഭവം പരിശോധിച്ചുവരികയാണെന്നും ഇതുവരെ പിഴവൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അധികാരികളുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
Post A Comment: