ഹൈദ്രാബാദ്: ആഡംബര ജീവിതത്തിനായി എട്ടും ഒമ്പതും വയസുള്ള സഹോദരങ്ങൾ സ്വന്തം വീട്ടിൽ നിന്നും അടിച്ചു മാറ്റിയത് നാല് ലക്ഷത്തോളം രൂപ. തെലങ്കാനയിലാണ് സംഭവം നടന്നത്. ജീഡിമെറ്റ്‌ലയിലെ എസ്‌ആർ നായിക് നഗറിൽ താമസിച്ചിരുന്ന ദമ്പതികളുടെ മക്കളാണ് സ്വന്തം വീട്ടിൽ നിന്നും പണം മോഷ്‌ടിച്ച ശേഷം പകരം വ്യാജ നോട്ടുകൾ വച്ചത്. തെലങ്കാന ടുഡേയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തു വന്നത്.
മോഷ്‌ടിച്ച പണവുമായി 20 ദിവസത്തോളം സഹോദരങ്ങൾ നയിച്ചത് ആഡംബര ജീവിതമായിരുന്നു. ഇരുവരും മൊബൈലും സ്മാർട്ട്‍വാച്ചുകളും വാങ്ങി. വലിയ വലിയ റെസ്റ്റോറന്‍റുകളിൽ നിന്നും ഭക്ഷണം കഴിച്ചു. വിവിധ ഗെയിമിംങ് സോണുകളിൽ മാറിമാറി കളിച്ചു.
മക്കൾ തങ്ങളുടെ അലമാരയിൽ നിന്നും പണം മോഷ്ടിക്കുകയും പകരമായി വ്യാജനോട്ടുകൾ വയ്ക്കുകയും ചെയ്തിരിക്കുകയാണ് എന്ന സത്യം വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്. വീട്ടിനുള്ളിലെ കബോർഡിലായിരുന്നു മാതാപിതാക്കൾ പണം സൂക്ഷിച്ചിരുന്നത്. ഇത് കണ്ടെത്തിയ കുട്ടികൾ കൂട്ടുകാരോട് തങ്ങളുടെ മാതാപിതാക്കൾ ധാരാളം പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വീമ്പിളക്കി. ഇതോടെ കൂട്ടുകാരും ഈ പണം അടിച്ചുമാറ്റാൻ ഇവരെ പ്രോത്സാഹിപ്പിച്ചു.
കുട്ടികളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും പൊടുന്നനെയുണ്ടായ മാറ്റമാണ് മാതാപിതാക്കളെ മോഷണവിവരമറിയുന്നതിലേക്ക് നയിച്ചത്. തുടർന്ന് അവർ അലമാര പരിശോധിക്കുകയും പണം മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കൾ പിന്നീട് പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിൽ സഹോദരങ്ങൾ പണം മോഷ്ടിച്ചു എന്നും അവർക്ക് തോന്നിയതുപോലെ ചെലവഴിച്ചു എന്നും മനസിലായി. പിന്നീട്, കുട്ടികളെ ചോദ്യം ചെയ്തപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വിസ്‌മയ കേസിൽ കിരൺകുമാറിനു 10 വർഷം തടവ്
കൊല്ലം: വിസ്‌മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നു വകുപ്പുകളിലായി 18 വർഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയിൽ രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.
കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി ഇന്നലെ പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.
വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്.
Post A Comment: