ബംഗളൂരു: കാണാതായ ദമ്പതികളെ കാറിനുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ആർ.ടി. നഗർ സ്വദേശികളായ യശ്വന്ത് യാദവ് (23), ഭാര്യ ജ്യോതി (23) എന്നിവരാണ് മരിച്ചത്. കർണാടകയിലെ മംദാർത്തിയിലാണ് സംഭവം. കാര്‍ കത്തിയമരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്.
ബ്രഹ്മവാര പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂന്ന് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. ഇതിൽ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
മംഗളൂരുവില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് ദമ്പതികൾ ഉഡുപ്പിയിലെത്തിയതെന്ന് പറയുന്നു. ഇരുവരും കാറിനകത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് യശ്വന്ത് യാദവ് അടുത്ത ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
വിസ്‌മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിനെതിരെ ചുമത്തിയ സ്ത്രീധന പീഡനമടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഏഴ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.
ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ടിവിയിലൂടെയാണ് വിധി വിവരം വിസ്‍മയയുടെ അമ്മ സജിത അറിഞ്ഞത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു.
Post A Comment: