ഇടുക്കി: ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ. എഴ് വയസുള്ള കുട്ടിക്കും ഗൃഹനാഥനും വയോധികയ്ക്കുമാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. നെടുങ്കണ്ടത്തെ ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്.
വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ചക്കിടെ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിൽ നാടിളക്കിയുള്ള പരിശോധനകൾ തുടരുന്നതിനിടെയാണ് കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി എന്ന പത്തൊൻപതുകാരിയുടെ ദാരുണ മരണം.
കാസർകോട് അടിക്കത്തുബയലിലെ അൽ- റൊമൻസിയ റെസ്റ്റോറന്റിൽ നിന്ന് പുതുവർഷ തലേന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് മരണമെന്ന് കുടുംബം പരാതി നൽകി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വീണ്ടും ദുരന്തം; കുഴിമന്തി കഴിച്ച് 19 കാരി മരിച്ചു
കാസര്‍കോട്: ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.
ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.
എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്.
മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു.
Post A Comment: