ബംഗളൂരു: അവസാന നിമിഷം സംഭവിച്ച ആ പിഴവ് എന്തായിരിക്കാം എന്ന ചോദ്യമാണ് ഐഎസ്ആർഒയ്ക്ക് മുന്നിൽ ഇപ്പോൾ ഉയരുന്നത്. ചന്ദ്രയാൻ രണ്ട് എല്ലാ ഘട്ടത്തിലും പാളിച്ചകളില്ലാതെ മുന്നേറിയിരുന്നു. ചന്ദ്രന് തൊട്ടരികെ വരെ വിക്രം കൃത്യമായി സിഗ്നലുകളും നൽകി. എന്നാൽ ചന്ദ്രനു തൊട്ടരികിൽ വെറും 2.1 കിലോമീറ്റർ മാത്രം അടുത്തെത്തിയ വിക്രത്തിന് എന്ത് സംഭവിച്ചിരിക്കാമെന്നതാണ് ഇന്ന് ശാസ്ത്രലോകം തേടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമായും മുന്നോട്ട് വയ്ക്കപ്പെടുന്ന വിശദീകരണങ്ങള്‍ മൂന്ന് തരത്തിലാണ്.
ചന്ദ്രനിലേക്ക് വിക്രം ഇടിച്ചിറങ്ങി
സംഭവിച്ചിരിക്കാൻ ഏറ്റവും സാധ്യതയുള്ള കാര്യമാണ് ഇത്. സോഫ്റ്റ് ലാന്‍റിങ് നടക്കാനാവാതെ വിക്രം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയിരിക്കാം. ലാൻഡറിനെ കുത്തനെ ഇറക്കാനായി നടത്തുന്ന ശ്രമത്തിനിടെ എഞ്ചിനുകളുടെ ജ്വലനം പെട്ടെന്ന് നിന്നുപോയാൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. ലാൻഡർ ഇടിച്ചിറങ്ങിയതിന്‍റെ ഫലമായി ഇതില്‍ സ്ഥാപിച്ച ആശയവിനിമയം ഉപകരണങ്ങള്‍ തകര്‍ന്നിരിക്കും. വീഴ്ചയുടെ ആഘാതത്തിൽ ആന്‍റിനകൾ തകരാനുള്ള സാധ്യതയും ഏറെയാണ്.
പ്രോഗ്രാമിങ് തെറ്റിയാൽ
ഭൂമിയിൽ നിന്നും പുറപ്പെടുന്നതിനു മുൻപേ വിക്രമിൽ പ്രാഗ്രാം ചെയ്തു വച്ചിരിക്കുന്നത് അനുസരിച്ചാണ് ഇത് പ്രവർത്തിക്കേണ്ടത്. ചന്ദ്രയാൻ രണ്ട് റോക്കറ്റിൽ ഭൂമിയിൽ നിന്നും പുറപ്പെട്ട വിക്രത്തിലെ പ്രോഗ്രാമിൽ യാത്രക്കിടെ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങൾ ലാന്‍റിങ് സമയത്ത് നിശ്ചലമായെന്നും വരാം. ഇത് ചെറിയ തകരാര്‍ ആണെങ്കില്‍ ലാന്‍റിങിനു ശേഷം ഇത് സ്വയം പരിഹരിക്കാന്‍ ലാന്‍ററില്‍ സംവിധാനം ഉണ്ട്. ഐഎസ്ആർഒ അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
ത്രസ്റ്ററിൽ തകരാർ
വിക്രം ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ലാൻഡിങ് സാധ്യമാക്കുന്നത്. ഈ സമയത്ത് ത്രസ്റ്റർ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ലാന്‍റിങ് പാളി പോകാനുള്ള സാധ്യത ഏറെയാണ്. 800 ന്യൂട്ടന്‍റെ അഞ്ച് ത്രസ്റ്റർ എൻജിനുകളാണ് ലാന്‍റിങ്ങിനെ നിയന്ത്രിക്കേണ്ടത്. ഇവയാണ് അവസാന15 മിനിറ്റിലെ ഇറക്കം നിയന്ത്രിച്ചത്. ചന്ദ്രനിൽ നിന്നു 30 കിലോമീറ്റർ അകലെ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിലേക്ക് എത്തിച്ചത് വശങ്ങളിലുള്ള 800 ന്യൂട്ടന്‍റെ നാല് ത്രസ്റ്ററുകളാണ്.
തുടർന്ന് മധ്യത്തിലുള്ള 800 ന്യൂട്ടൺ ജ്വലിപ്പിച്ച് ലാൻഡിങ് സാധ്യമാക്കേണ്ടിയിരുന്നത്. നാല് ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റിയിരിക്കാം. നടുക്കുള്ള ത്രസ്റ്റർ ജ്വലിപ്പിക്കുന്നതിനു മുൻപ് ഇടിച്ചിറങ്ങിയിരിക്കാം. സാധാരണ ഭ്രമണപഥം ഉയർത്തലിനു ഉപയോഗിക്കുന്ന 440 ന്യൂട്ടൻ ലാം എൻജിനുകളിൽ നിന്നു വ്യത്യസ്തമായി 800 ന്യൂട്ടൻ ത്രസ്റ്ററുകൾ ഇതാദ്യമായാണ് ഒരു ദൗത്യത്തിൽ ഉപയോഗിക്കുന്നത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: