സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.... ആ 15 മിനിറ്റ് അതിഭീകരമാണെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒടുവിൽ എല്ലാം ശുഭമാകുമെന്നായിരുന്നു പ്രതീക്ഷ.... എന്നിട്ടും....
വികാര നിർഭരമായിരുന്നു ഇന്നലെ ഐഎസ്ആർഒയുടെ ആസ്ഥാനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചന്ദ്രയാൻ വിജയത്തിലെത്തുന്നത് കാണാനെത്തിയിട്ടും പരാജയം നേരിടേണ്ടി വന്നതിന്റെ തളർച്ച ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ മറച്ചു വച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ ഒരു നിമിഷം വികാരാധീനനായിപോയി ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. പ്രധാനമന്ത്രിയെ യാത്ര അയക്കുമ്പോൾ ദുഖം താങ്ങാനാവാതെ ഐഎസ്ആർഒ ചെയർമാന്റെ കണ്ണുകൾ തുളുമ്പി. ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത് എത്ര അധികം വേദനിപ്പിക്കുന്നതാണെന്ന് തെളിയിക്കുന്നതായി ഐഎസ്ആർഒ മേധാവിയുടെ വൈകാരിക പ്രകടനം.
ഇസ്ട്രാക്കിൽനിന്നും പ്രധാനമന്ത്രി മടങ്ങുമ്പോഴായിരുന്നു വൈകാരിക സംഭവങ്ങൾ അരങ്ങേറിയത്. മടങ്ങുന്നതിനു മുമ്പ് മോദി ശാസ്ത്രജ്ഞരെയെല്ലാം കണ്ടു. എല്ലാവർക്കും ഹസ്തദാനം നൽകി. പിന്നീട് ഇസ്റോ മേധാവിയുടെ സമീപം ചെന്നു. പ്രധാനമന്ത്രിയെ കണ്ടതും കെ. ശിവൻ പൊട്ടിക്കരഞ്ഞു. തേങ്ങിക്കരഞ്ഞ ശിവനെ പ്രധാനമന്ത്രി ഏതാനും മിനിറ്റ് നേരം തന്നോട് ചേർത്ത് പിടിച്ചു. അദ്ദേഹത്തിന്റെ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു. ഇസ്റോയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പിന്നീട് ഇസ്റോ ചെയർമാന് ഹസ്തദാനം ചെയ്താണ് മോദി മടങ്ങിയത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളെന്ന് നേരത്തെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നിങ്ങൾക്കൊപ്പമുണ്ടെന്ന് ശാസ്ത്രജ്ഞരെ അദ്ദേഹം ഓർമിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും അതിനായുള്ള ശ്രമവും യാത്രയും വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്, ലക്ഷ്യത്തിൽനിന്നും പിന്നോട്ടുപോകരുതെന്നും ഇസ്റോയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: