മൂന്നാർ: ഗുണ്ടുമലയിൽ എട്ട് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ്. നിലവിൽ പ്രദേശവാസികളായ 50ലേറെ പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ലയത്തിൽ എട്ട് വയസുകാരിയെ കഴുത്തിൽ കയർ കുരുങ്ങി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം ലഭിച്ചതോടെയാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്.
അന്വേഷണം ഊർജിതമാക്കുവാൻ പൊലീസ് ഗുണ്ടുമലയിൽ ക്യാമ്പ് ഹൗസ് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടുമലയിൽ കുട്ടിയെ ഏറ്റവും അടുത്തറിയുന്ന ആളോ ബന്ധുക്കളോ കൃത്യം നടത്തിയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഗുണ്ടുമല പോലെ ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തുനിന്ന് ആരെങ്കിലും കടന്നു വന്ന് കൃത്യം നടത്തുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ ഗുണ്ടുമല കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്. ഗുണ്ടുമലയിൽ ക്യാമ്പ് ഹൗസ് ആരംഭിച്ചതോടെ എത്രയും പെട്ടെന്ന് അന്വേഷണം ഊർജിതമാക്കി പ്രതിയെ കണ്ടെത്തുവാനാണ് പൊലീസ് ശ്രമം.
കുട്ടി മുമ്പ് പീഡനത്തിനിരയായിട്ടുണ്ട് എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വളരെ നിർണായകമായി. കൃത്യം നടന്നതിനു ശേഷം ജില്ലാ പൊലീസ് മേധാവി നാരായണൻ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇന്നലെ ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. നാട്ടുകാരായ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ കട്ടിലിലാണ് കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ കണ്ടെത്തിയത്.
സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ മടങ്ങി വന്ന് അന്വേഷിക്കുന്ന വേളയിലാണ് കുട്ടിയെ കട്ടിലിൽ കിടക്കുന്ന സ്ഥിതിയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ അയൽപക്കത്തെ ബന്ധുവിനെ സഹായത്തിന് വിളിക്കുകയായിരുന്നു.
ഇദ്ദേഹം വന്ന നോക്കുന്ന വേളയിലാണ് കഴുത്തിൽ കുരുക്കുള്ളതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഉൗഞ്ഞാലിൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുള്ളതായി സംശയമുണർന്നിരുന്നു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭിച്ചത്. അടുത്തടുത്തായി ലയങ്ങളും വീടുകളുമുള്ള വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. പുറമേ നിന്ന് ആരു കടന്നു വന്നാലും പെട്ടെന്ന് തിരിച്ചറിയാനാകുന്ന പശ്ചാത്തലമുള്ളതിനാൽ സാഹചര്യങ്ങളും സന്ദർഭവുമെല്ലാം പരിചിതമായ വ്യക്തി സംഭവത്തിന് പിന്നിലുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: