ഇടുക്കി: ദേവികുളം സബ് കലക്‌ടർ ഡോ. രേണുരാജിന്‍റെ സ്ഥലം മാറ്റത്തിനു പിന്നിൽ സംസ്ഥാന സർക്കാരിന്‍റെ പകപോക്കലെന്ന് ആക്ഷേപം. മുൻ ഇടുക്കി എംപി ജോയ്സ് ജോർജിന്‍റെ കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് രേണുരാജ് സ്വീകരിച്ച നടപടികളാണ് പൊടുന്നനെയുള്ള സ്ഥലം മാറ്റത്തിൽ കലാശിച്ചതെന്ന സൂചനകളാണ് പുറത്തു വരുന്നത്. രേണു രാജിനു മുൻപ് ദേവികുളം സബ് കലക്‌ടറായിരുന്ന വി.ആർ. പ്രേം കുമാറിനെയും സമാനമായി സർക്കാർ സ്ഥലം മാറ്റിയിരുന്നു.
ഇതോടെ രണ്ട് സബ് കലക്‌ടർമാരെയാണ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്. ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്‍റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി തുടരുന്നതിനിടെ പ്രേംകുമാറിനെ സർക്കാർ മാറ്റുകയായിരുന്നു.
കഴിഞ്ഞ നവംബർ 19 നാണ് പ്രേംകുമാറിന്‍റെ പിൻഗാമിയായി രേണു രാജ് ചുമതലയേറ്റത്. ഹൈക്കോടതി നിർദ്ദേശ ഉത്തരവ് അനുസരിച്ചുള്ള എൻഒസി ഇല്ലാതെ മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിത വ്യവസായ കേന്ദ്രത്തിന്‍റെ പണികൾ സബ് കളക്ടർ തടഞ്ഞു. ഇതോടെ ദേവികുളം എംഎൽഎ സബ് കളക്ടർക്കെതിരെ രംഗത്തെത്തി. എംഎൽഎ നടത്തിയ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. പിന്നീട് മൂന്നാർ മേഖലയിലെ പല കയ്യേറ്റങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത്. ഇത് സിപിഎം നേതൃത്വത്തെ അതൃപ്തിയിലാക്കിയിരുന്നു. പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെയാണ് സബ് കളക്ടറെ മാറ്റാൻ സർക്കാർ തെരഞ്ഞെടുത്തത്. മൂന്നാർ ടൗണിലെ മുതിരപ്പുഴയാർ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും സ്ഥലംമാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.
അതേസമയം തുടർച്ചയായി രണ്ട് സബ് കലക്‌ടറെ സ്ഥലം മാറ്റിയതിനു പിന്നാലെ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ എവിടെയും എത്തില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുൻപ് വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കൈയേറ്റം ഒഴിപ്പിക്കൽ സിപിഎം ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും തമ്മിലുള്ള പരസ്യ പോരിലാണ് അവസാനിച്ചത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: