ഭോപ്പാല്‍: ഐഎഎസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഉന്നതരെ വലയിലാക്കിയ വൻ ഹണി ട്രാപ്പ് സംഘം പിടിയിൽ. മധ്യപ്രദേശിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘം പിടിയിലായിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും 4000ത്തോളം അശ്ലീല വീഡിയോകളും ഫോട്ടോകളും സ്ക്രീന്‍ ഷോട്ടുകളും ഫോണ്‍കോള്‍ റെക്കോഡുകളുമാണ് പിടിച്ചെടുത്തത്. സംഭവം മധ്യപ്രദേശില്‍ വന്‍ രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കിയിട്ടുണ്ട്.
മോണിക്ക യാദവ്(18), ആരതി ദയാല്‍(29), ശ്വേത വിജയ് ജെയ്ന്‍(38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(34), ഓം പ്രകാശ് കോറി(45) എന്നിവരാണ് ഹണിട്രാപിന് പിന്നില്‍. ഹര്‍ഭജന്‍ സിംഗ് എന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഘത്തിലേക്ക് അന്വേഷണം എത്തുന്നത്.
സംഘത്തിന് പതിവായി ഭോപ്പാലിലെ സമ്പന്നര്‍ മാത്രം പോകുന്ന എലൈറ്റ് ക്ലബില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുറിയെടുത്ത് നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട രേഖകളില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹോട്ടല്‍ അധികൃതര്‍ കൃത്രിമം നടത്തിയതായും കണ്ടെത്തി. ഐപിഎസ് ഉദ്യോഗസ്ഥര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍, ജൂനിയര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ തുടങ്ങിയവരുടെ നീണ്ട നിര ഹണിട്രാപിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഹണിട്രാപ്പില്‍ കുടുങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിളിപ്പിച്ചു. ദൃശ്യങ്ങളും ഫോട്ടോകളും പുറത്തേക്ക് പോകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതേസമയം, രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങിയ കേസായതിനാല്‍ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹണിട്രാപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും. പണത്തിന് പകരം ലൈംഗികത ആവശ്യപ്പെട്ടാലും അഴിമതി നിരോധന വകുപ്പിന്‍റെ പരിധിയില്‍ ഉള്‍പ്പെടും.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: