ന്യൂഡൽഹി: അഞ്ചുമാസം ഗർഭിണിയായ യുവതിയെ നടുറോഡിൽ തല്ലിച്ചതച്ച് ആൾക്കൂട്ടം. നോർത്ത് ഈസ്റ്റ് ഡെൽഹിയിലെ ഹർഷ് വിഹാറിലായിരുന്നു സംഭവം. 25 വയസുള്ള യുവതിയാണ് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി പരാതി ഉയർന്നിരുന്നു. യുവതി ആ കൂട്ടത്തിൽപെട്ടതാണെന്ന സംശയത്തെ തുടർന്നാണ് പത്തു പേർ കൂട്ടം ചേർന്നു പ്രിയങ്കയെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ആൾക്കൂട്ട മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷമായിരുന്നു പ്രിയങ്കയുടെ വിവാഹം. വിവാഹശേഷം ഇവർ തുഗ്ലക്കാബാദിൽനിന്നു ഫരീദാബാദിലേക്കു മാറി. കഴിഞ്ഞ ദിവസം ഇവരെ കാണാതായി. ഭർത്താവിന്റെ വീട്ടുകാർ അറിയച്ചതനുസരിച്ചു പ്രിയങ്കയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 11 ദിവസത്തിനുശേഷം ആൾക്കൂട്ട മർദനത്തിന്റെ വീഡിയോ ലഭിച്ചതോടെയാണു പ്രിയങ്കയെ കുറിച്ചു വീട്ടുകാർക്കു വിവരം ലഭിക്കുന്നത്.
തന്നെ ഉപദ്രവിക്കരുതെന്നു പ്രിയങ്ക ആൾക്കൂട്ടത്തോടെ കേണപേക്ഷിക്കുന്നതു വീഡിയോയിൽ കാണാം. മർദനത്തിനുശേഷം യുവതിയെ ഒരു വീടിന്റെ തിണ്ണയിൽ ഇരുത്തി. ഇതിനിടെ പ്രിയങ്ക വെള്ളം ചോദിക്കുന്നുണ്ടെങ്കിലും നാട്ടുകാർ ചോദ്യം ചെയ്യൽ തുടരുകയാണ്. പിന്നീട് ഹർഷ് വിഹാർ പൊലീസ് എത്തിയാണ് യുവതിയെ രക്ഷിക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. യുവതിക്കെതിരായ ആരോപണം വ്യാജമാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാരായ മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: