കൊച്ചി: മലയാളി വ്യവസായിയെ ഖത്തറിൽ ഹണി ട്രാപ്പിൽ കുടുക്കി പണം കവർന്ന കേസിലെ പ്രതി മേരി വർഗീസി (26) നെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫെയ്സ്ബുക്കിലൂടെ ഉന്നതരെ വലയാക്കി പണം തട്ടുന്ന സംഘത്തിലെ സൂത്രധാരിയായിരുന്നു മേരി. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മേരിയുടെ വലയിൽ വീണിരിക്കുന്നത്. മാനഹാനി ഭയന്നത് പലരും പരാതിപ്പെടാൻ തയാറായിട്ടില്ല.
ഖത്തറിലെ മലയാളി വ്യവസായി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മേരിയും സംഘവും അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇവ പരിശോധിച്ചാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷാനവാസ് ഇനിയും പിടിയിലാകാനുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തട്ടിപ്പിന് പ്രതികൾക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ആളാണ് ഷാനവാസ്. ഒന്നാം പ്രതി പയ്യന്നൂർ വെള്ളോരാ എരമംകുട്ടൂർ മുണ്ടയോട്ട് സവാദ് (25), മൂന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളായ തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), തളിപ്പറമ്പ് പുല്ക്കൂൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായവർ. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സെൻട്രൽ സിഐ എസ്. വിജയശങ്കർ പറഞ്ഞു.
ഖത്തറിൽ വച്ചാണ് പ്രതികൾ വ്യവസായിയെ ചതിയിൽ പെടുത്തുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യവസായിയുമായി മേരി വർഗീസ് ആദ്യം സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇയാളെ മേരി വർഗീസ് തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും സവാദിന്റെ സഹായത്തോടെ ഒളിക്യാമറ വഴി പരാതിക്കാരന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.
നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികൾ നഗ്നചിത്രങ്ങൾ അയക്കുകയും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അത്രയും തുക നൽകാൻ ഇല്ലെന്ന് പറഞ്ഞ പരാതിക്കാരൻ വിവരം തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവം നടക്കുന്പോൾ സവാദും മേരി വർഗീസും മാത്രമാണ് വിദേശത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവർ കണ്ണൂർ കേന്ദ്രീകരിച്ച് കൃത്യം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
എറണാകുളം എസിപി ലാൽജിക്കു കിട്ടിയ പരാതി സെൻട്രൽ പോലീസിനു കൈമാറി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പൊലീസ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചു. ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ണൂർ തളിപ്പറമ്പിലുള്ള എടിഎമ്മിൽ നിന്ന് പ്രതികൾ പണം പിൻവലിച്ചതായി കണ്ടെത്തി. ഇവിടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രതികൾ തളിപ്പറമ്പ് നിന്നും ബാംഗ്ലൂരിലേക്ക് പോയതായി മനസിലാക്കിയ പൊലീസ് ബാംഗലൂരുവിലേക്കു പുറപ്പെട്ടു. ഇതിനിടെ പ്രതികൾ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഇവിടെ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിരവധി മലയാളികൾ പ്രതികളുടെ വലയിൽ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: