ബംഗളൂരു: അവസാന നിമിഷം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിന്‍റെ നിരാശയിലാണ് ഐഎസ്ആർഒയ്ക്കൊപ്പം രാജ്യവും. പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. ഓർബിറ്ററിൽ നിന്നും വേർപെട്ട ലാൻഡറുമായുള്ള ബന്ധമാണ് നിലവിൽ നഷ്ടമായിരിക്കുന്നത്. എന്നാൽ ഓർബിറ്റർ ഇപ്പോഴും സുരക്ഷിതമാണെന്നും ഇതിനാൽ ലാൻഡറിൽ നിന്നും സിഗ്നൽ ലഭിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
ലാൻഡറിൽ നിന്നും വേർപെട്ട ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്ക് സിഗ്നൽ ലഭിച്ചാൽ വീണ്ടും പ്രതീക്ഷകൾക്ക് വക നൽകുന്നതാകും ഇത്. ഛന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്‍റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്‍റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്‍റെ ദൗത്യം. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിനുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്‍റെ ആയുസ് ഒരു വര്‍ഷമാണ്.
ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് 'ബാഹുബലി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജിഎസ്‌എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.
സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്‍റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്‌ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: