ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായിമാത്രം ചിലവഴിക്കുന്നത് കോടികൾ. ഒരു വർഷം 592 കോടി രൂപയാണ് മോദിയുടെ സുരക്ഷക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതനുസരിച്ച് ഒരു മിനിറ്റിന് 11,263 രൂപയും ഒരു മണിക്കൂറിന് 6.75 ലക്ഷം രൂപ. ഒരു ദിവസത്തേക്ക് 1.62 കോടി രൂപയുമാണ് സുരക്ഷക്കായി ചിലവഴിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രിയുടെ സംരക്ഷണത്തിനായി നീക്കി വെച്ച ബജറ്റ് വിഹിതം പരിശോധിക്കുമ്പോളാണ് ഇത് വ്യക്തമാകുന്നത്.
മുൻ വർഷത്തേക്കാൾ പത്തു ശതമാനം അധികം തുകയാണ് ഇത്തവണ ഇതിനായി നീക്കി വച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ എസ്പിജിക്ക് 540.16 കോടി രൂപ വകയിരുത്തുമ്പോൾ രാജ്യത്ത് പ്രധാനമന്ത്രി ഉൾപ്പെടെ നാലു പേർക്കാണ് അവർ സംരക്ഷണം നൽകിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര എന്നിവർക്കാണ് അക്കാലത്ത് എസ്പിജി സംരക്ഷണം ഉണ്ടായിരുന്നത്. പിന്നീട് കഴിഞ്ഞ വർഷം സർക്കാർ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കി മാറ്റി. ഡിഎംകെ എംപി ദയാനിധി മാരന്റെ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ രാജ്യത്ത് എസിപിജി സംരക്ഷണം ഒരാൾക്ക് മാത്രമേയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഉത്തരത്തിൽ പ്രധാനമന്ത്രിയുടെ പേരെടുത്തു പറഞ്ഞിട്ടുമില്ല. സുരക്ഷാ കാരണങ്ങളാൽ സിആർപിഎഫ് സംരക്ഷണം ലഭിക്കുന്ന മറ്റു നേതാക്കളുടെയും പേരുകൾ വെളിപ്പെടുത്തിയില്ല. നിലവിൽ 56 പേർക്കാണ് സിആർപിഎഫിന്റെ സംരക്ഷണം ലഭിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം കമാൻഡോകളാണ് എസ്പിജിയിൽ ഉള്ളത്. മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള 2015ലെ ബജറ്റിൽ എസ്പിജിക്ക് 289 കോടി രൂപയാണ് വകയിരുത്തിയത്. 2015-16 വർഷത്തിൽ ഇത് 330 കോടി രൂപയായി. 2018-19 വർഷത്തിൽ 385 കോടി രൂപയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി വിവിധ സംസ്ഥാനങ്ങളിൽ മോദി യാത്ര ചെയ്യുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: