ന്യൂഡെൽഹി: ഡെൽഹിയിൽ പരാജയം ഉറപ്പിച്ചതാണെങ്കിലും അത്യാവശ്യം ചില മണ്ഡലങ്ങളിൽ മുന്നേറ്റം നടത്താനെങ്കിലും ആകുമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതീക്ഷ. എന്നാൽ മുന്നേറ്റം പോയിട്ട് ചലനം പോലും ഉണ്ടാക്കാൻ സാധിക്കാതെയാണ് ഡെൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞത്. മത്സരിച്ച എഴുപത് സീറ്റിൽ 67 സീറ്റിലും കെട്ടിവച്ച കാശ് പോലും പോയിയെന്നതാണ് കോൺഗ്രസിനെ പോലും ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒരു മണ്ഡലത്തിലെ ആകെ സാധുവായ വോട്ടുകളില്‍ ആറില്‍ ഒന്നെങ്കിലും ലഭിക്കാതെ പോയാല്‍ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ടത്. ആറിലൊന്ന് വോട്ട് നേടാത്ത പക്ഷം ഈ തുക തിരികെ ലഭിക്കില്ല. മൂന്നേമൂന്ന് സീറ്റുകളിലാണ് പാര്‍ട്ടിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ഗാന്ധി നഗര്‍, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നീ മണ്ഡലങ്ങളാണ് സമ്പൂർണ നാണക്കേടില്‍ നിന്നും തലയൂരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്.
2015ല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസിലെത്തിയ അല്‍ക്ക ലാംബയുടെയും കെട്ടിവെച്ച തുക നഷ്ടമായി. പാര്‍ട്ടി തോറ്റ് തുന്നംപാടിയെങ്കിലും ബിജെപി വിജയിച്ചില്ലെന്നതാണ് ഇവര്‍ ആശ്വാസമാകുന്നത്. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധി വദ്രയും പ്രചാരണത്തിന് ഇറങ്ങിയിട്ടും തുടര്‍ച്ചയായ രണ്ടാം വട്ടവും പൂജ്യം കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും തയ്യാറാകാത്ത ഘട്ടത്തില്‍ അവര്‍ പ്രതീക്ഷിച്ച ഫലം തന്നെയാണ് ഈ തോല്‍വി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: