ന്യൂഡെൽഹി: ഡെൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ് തലപ്പത്തേക്ക് വീണ്ടും രാഹുൽഗാന്ധി എത്തുന്നു. ഏപ്രിൽ മാസം രാഹുൽഗാന്ധി കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ സ്വീകാര്യതയെന്നും അദ്ദേഹത്തിനല്ലാതെ കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ നയിക്കാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി യോഗത്തിന് ശേഷമായിരിക്കും രാഹുല്‍ ചുമതലയേല്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതാക്കളായ സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷനെ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞത്.
തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി രാജിവെച്ചത്. രാഹുല്‍ ഗാന്ധിയെ തിരികെയെത്തിക്കാന്‍ സീനിയര്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നെഹ്റു കുടുംബത്തില്‍ നിന്ന് പ്രസിഡന്‍റ് വേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നിലവില്‍ ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. നിലവില്‍ വയനാട് ലോക്സഭ എംപിയാണ് രാഹുല്‍ ഗാന്ധി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: