ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനമാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ഉറ്റുനോക്കുന്നത്. ചേരികൾ പോലും മതിൽകെട്ടിയടച്ച് ട്രംപിനു സുരക്ഷയൊരുക്കുന്ന സർക്കാരിന് പക്ഷേ ആഗ്രയിൽ പണിപാളി. താജ്മഹൽ സന്ദർശനത്തിനായി ട്രംപിനെ എങ്ങനെ എത്തിക്കുമെന്നതാണ് ഇപ്പോൾ ആശയക്കുഴപ്പം. വിമാനത്തിൽ ഇന്ത്യയിലെത്തിച്ച അത്യാധുനിക സംവിധാനങ്ങളുള്ള കാറിലാണ് ട്രംപ് ഇന്ത്യയിൽ സഞ്ചരിക്കുന്നത്.
6.4 ടൺ ആണ് ഈ വാഹനത്തിന്‍റെ ഭാരം. താജ്മഹൽ സന്ദർശനത്തിനായി ട്രംപും ഭാര്യയും എത്തുന്നതും ഇതേ വാഹനത്തിൽ തന്നെ. ബീസ്റ്റ് എന്ന വിളിപ്പേരിലുള്ള അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലിമോസിന്‍ കാര്‍ ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആഗ്ര വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. 24ന് വൈകിട്ടാണ് ട്രംപിന്‍റെ താജ്മഹല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ക്കൊന്നും തന്നെ താജ്മഹലിന് സമീപത്തേക്ക് പ്രവേശനമില്ല.
ട്രംപിന്‍റെ ബിറ്റ്‌സ് പരമ്പരാഗത ഇന്ധന കാറാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്‍റെ വാഹനം താജ്മഹല്‍ പരിധിയില്‍ കയറിയാല്‍ നിയമപ്രശ്‌നമുണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രാദേശിക ഭരണകൂടത്തിനിടയില്‍ നിലനില്‍ക്കുന്നത്. ആഗ്ര വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള റെയില്‍വേ മേല്‍പ്പാലമാണ് രണ്ടാമത്തെ പ്രശ്‌നം. ഇതുവഴിയാണ് ട്രംപിന്‍റെ വാഹന വ്യൂഹം കടന്നുപോകേണ്ടത്. എന്നാല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം വഴി കടന്നുപോകാനുള്ള അനുമതി ഇല്ല. ട്രംപിന്‍റെ കാറിന് 6.4 ടണ്‍ ഭാരമുള്ളതിനാല്‍ ഇതും ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നു.
പാലത്തിന്‍റെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാലം നന്നാക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും പിഡബ്ല്യുഡി എന്‍ജിനിയര്‍ സൂപ്രണ്ട് യോഗേഷ് പവാര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ പൂര്‍ണമായും വൈദ്യുതിയിലോടുന്ന ഒരു ബസ് ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ട്. എന്നാല്‍ ഫെബ്രുവരി 24ന് ഈ വൈദ്യുത ബസ് ഉപയോഗിക്കുന്നതായി സ്ഥിരീകരണമില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്റന്‍ 2000ലെ ഇന്ത്യ സന്ദര്‍ശ വേളയില്‍ താജ്മഹലിലേക്കത്തിയത് തന്‍റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. എന്നാല്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താജ്മഹലിലേക്കെത്തിയപ്പോള്‍ വൈദ്യുത ബസിലാണ് അദ്ദഹം യാത്ര ചെയ്തിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: