ന്യൂഡെൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഉറ്റുനോക്കുകയാണ് ലോക രാജ്യങ്ങൾ. ഇതിനിടെയാണ് മറ്റൊരു വാർത്ത ഗുജറാത്തിൽ നിന്നും പുറത്തു വരുന്നത്. അഹമ്മദാബാദിൽ ട്രംപ് ആകെ ചിലവഴിക്കുന്ന മൂന്നു മണിക്കൂറിനായി ഏകദേശം 85 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ ചിലവഴിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാർഷിക ബജറ്റ് വിഹിതത്തിന്‍റെ ഒന്നരയിരട്ടിയാണിത്. മോദിയുടെയും ട്രംപിന്‍റെയും ചിത്രങ്ങളുള്ള ഫ്ലെക്സുകളാണു നഗരത്തിലെങ്ങും.
ചേരി പ്രദേശങ്ങളടക്കം നഗരത്തിന്‍റെ ദൈന്യമുഖം ട്രംപിൽനിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നിൽക്കുകയാണു നഗരം. മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്. ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധി നൽകി. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ഇതിനിടെ, സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിച്ച താൽക്കാലിക കവാടം ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ തകർന്നു വീണത് സംഘാടകർക്കു തലവേദനയായി.
പകരം കവാടം ഇന്ന് സജ്ജമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വർഷാവസാനം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ടാണു സന്ദർശനത്തിന്‍റെ തുടക്കം അഹമ്മദാബാദിലാക്കാൻ ട്രംപ് തീരുമാനിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: