ചെന്നൈ: രജനീകാന്ത് കഴിഞ്ഞാൽ തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള നടനാണ് ഇളയ തലപതി വിജയ്. സ്വന്തമായ നിലപാടുകളിലൂടെ ദ്രാവിഡ മണ്ണിൽ ഇടം നേടിയ വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത ഞെട്ടിക്കുന്ന വാർത്തയാണ് ഇന്നലെ പുറത്തുവന്നത്. സിനിമാ താരങ്ങളെ സാധാരണയായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെങ്കിലും ഇന്നലെ നടന്നത് എഴുതി തയാറാക്കിയ നാടകമാണെന്ന റിപ്പോർട്ടുകളും ഇതിനോടൊപ്പം പുറത്തു വരുന്നുണ്ട്.
കരുണാനിധിക്കും ജയലളിതയ്ക്കും പിന്നാലെ തമിഴ്നാട് കൈയിലെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്‍റെ ഭാഗമാണ് വിജയ്ക്കെതിരെ നടന്ന നീക്കമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. രജനീകാന്തിലൂടെ തമിഴ്നാടിനെ കൈയിലെടുക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്നാൽ പ്രത്യക്ഷമായി ബിജെപിയിൽ ചേരില്ലെന്ന രജനീകാന്തിന്‍റെ നിലപാട് പാർട്ടിയെ തളർത്തി. ഇടത് പാത പിന്തുടർന്ന് കമൽ പോയതോടെ വിജയെ അനുനയിപ്പിക്കാനായി ശ്രമം. എന്നാൽ ഇതും പാളി. ഇതിനിടെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടെ വിജയ് രംഗത്തെത്തിയതാണ് ബിജെപിയെയും തമിഴ്നാട് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ വിജയുടെതായി ഇറങ്ങിയ ചിത്രങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ഒളിയമ്പുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ കൂടുതൽ രാഷ്ട്രീയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അസാധാരണമായ നിക്കം നടന്നതെന്നും തമിഴകത്തു നിന്നും വിവരം ലഭിക്കുന്നുണ്ട്. സിനിമയിലൂടെ രാഷ്ട്രീയ നിലപാട് അറിയിക്കുന്ന സമീപനമാണ് വിജയ് സ്വീകരിച്ചു വന്നത്. ഇതിനു ദ്രാവിഡ മണ്ണിൽ വലിയ വേരോട്ടം ലഭിക്കുകയും ചെയ്തു. വരാനിരിക്കുന്ന വിജയ് ചിത്രത്തിൽ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ 20 മണിക്കൂറോളം ചോദ്യം ചെയ്ത് അദായ നികുതി വകുപ്പ് രംഗത്തെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: