കോഴിക്കോട്: കൊലപാതകത്തിലെന്ന പോലെ ജയിൽ മുറിയിലെ ജോളിയുടെ ആത്മഹത്യാ ശ്രമത്തിലും ദുരൂഹത. ഇന്നു പുലർച്ചെയാണ് ജോളിയെ സെല്ലിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പല്ലുകൊണ്ട് കൈഞരമ്പ് കടിച്ചു മുറിക്കുകയായിരുന്നുവെന്നാണ് ജോളി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. എന്നാൽ ജോളിയെ പരിശോധിച്ച മെഡിക്കൽ സംഘം മുറിവുണ്ടായത് കല്ലുകൊണ്ട് ഉരസിയാണെന്നാണ് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് ജോളി കിടന്ന ജയിൽ മുറിയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മുൻപും ജയിലിൽ ജോളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇതെ തുടർന്ന് രണ്ട് തടവുപുള്ളികൾക്കൊപ്പമാണ് ജോളിയെ പാർപ്പിച്ചിരുന്നത്. പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടിയാണ് ജോളി അർധ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിക്കാൻ ജോളി ഉപയോഗിച്ച കല്ല് എവിടെ ഒളിപ്പിച്ചുവെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സെല്ലിനുള്ളിലോ പരിസരത്തോ ഇത്തരത്തിൽ ഒരു കല്ല് കണ്ടെത്താനായിട്ടില്ല. ഒപ്പമുണ്ടായിരുന്ന തടവുപുള്ളികളും ഈ കല്ല് കണ്ടിട്ടില്ല. ഞരമ്പ് മുറിച്ചതിനു ശേഷം കല്ല് ജോളി എവിടെയോ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. അല്ലെങ്കിൽ ആശുപത്രിയിലേക്ക് പോകും വഴി കല്ല് ഉപേക്ഷിച്ചിരിക്കാം. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിച്ചുകാണാൻ സാധ്യതയില്ലെന്നും വിലയിരുത്തുന്നു.
കൈഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലിൽ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും തള്ളുകയായിരുന്നു. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജോളിയെ ജയിലിൽ കണ്ടെത്തുകയായിരുന്നു. ജയിൽ അധികൃതർ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: