ചെന്നൈ: 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ.... ഉണ്ണാനും ഉറങ്ങാനും പോലും നിയന്ത്രണം... തമിഴ്നാടിന്‍റെ ഇളയ ദളപതി നേരിടേണ്ടി വന്നത് അസാധാരണമായ സംഭവങ്ങൾക്കായിരുന്നു. ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലും അന്വേഷണവും താരങ്ങൾക്ക് നേരെ ഉയരുന്നത് ആദ്യമല്ലെങ്കിലും നടൻ വിജയ് നേരിട്ടത് അത്തരമൊരു അന്വേഷണമല്ലെന്നതാണ് ഇക്കാര്യത്തിൽ വാർത്താ പ്രാധാന്യം വർധിപ്പിച്ചത്. തമിഴകത്ത് രജനീകാന്ത് കഴിഞ്ഞാൽ ഏറ്റവുമധികം ആരാധക സമ്പത്തുള്ള നടനാണ് വിജയ്. സ്വന്തം സിനിമകളുമായി ഒതുങ്ങിക്കൂടിയിരുന്ന താരം പലരുടെയും കണ്ണിലെ കരടായിമാറിയത് 2018 മുതലാണ്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് അഭിപ്രായം പറഞ്ഞു തുടങ്ങിയതും ഇതോടെയാണ്. സർക്കാർ എന്ന ചിത്രത്തിൽ രാഷ്ട്രീയ നിലപാടുകളും പ്രതിഷേധങ്ങളും പുറത്തു വന്നു. ഇതിനു പിന്നാലെ ഇറങ്ങിയ ചിത്രങ്ങളിലും വിജയുടെ രാഷ്ട്രീയ നിലപാടുകൾ തമിഴകം ഏറ്റെടുത്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ പോർവിളിയായി മിക്ക സിനിമകളും. ചിത്രങ്ങളിലെ സീനുകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ വിജയ് നടത്തിയ ഡയലോഗുകൾ വൻ ഹിറ്റായി. ഇത് തമിഴ്നാട്ടിൽ ബിജെപിക്കും ഇതര രാഷ്ട്രീയ പാർട്ടികൾക്കും വൻ ക്ഷീണം ഉണ്ടാക്കിയെന്നു തന്നെയാണ് റിപ്പോർട്ട്. ഇതോടെയാണ് നടൻ വിജയെ പൂട്ടാൻ അണിയറയിൽ നീക്കം ശക്തമായത്. രാഷ്ട്രീയ പാർട്ടികളോട് അകലം പാലിച്ചിരുന്ന വിജയ് സ്വന്തം രാഷ്ട്രീയ നിലപാടുകളുമായി രംഗത്തെത്തിയത് പുതിയ നീക്കത്തിനുള്ള സൂചനകളാണെന്ന് പലരും ഭയന്നു. സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനും അതിന്‍റെ അമരക്കാരനാകാനും വിജയ് നീക്കം നടത്തിയാൽ അത് ദ്രാവിഡ മണ്ണിൽ അധികാരമെന്ന ബിജെപിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്.
വിജയ് ഒരിക്കൽ അത്തരത്തിൽ തമിഴ്നാടിന്‍റെ തലപ്പത്തെത്തിയാൽ അടുത്ത കാലത്തൊന്നും തമിഴകം ബിജെപിക്ക് സ്വപ്നം കാണാൻ കഴിയില്ല. ഈ ചിന്ത തന്നെയാണ് വിജയ്ക്കെതിരെ തിരിയാൻ പ്രേരണയായതെന്നാണ് പുറത്തു വരുന്ന വിവരം. നാഥനില്ലാ കളരിയായി മാറിയ തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ, ഡി.എം.കെ പാർട്ടികളും വിജയുടെ പതനം ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ നിന്നും സമദൂരം പാലിച്ച് രജനീകാന്ത് മാതൃക കാട്ടുമ്പോഴാണ് വിജയ് ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയത്. കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: