കൊൽക്കത്ത: ഭാര്യയുടെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭർത്താവ് വീട്ടിൽ കഴിഞ്ഞത് മൂന്നു ദിവസം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദയിലാണ് സംഭവം. മധ്യവയസ്കയായ ഭാരതി ചന്ദയാണ് മരിച്ചത്. ഇവരെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാരെത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇവർ കരൾ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അവരെ അവസാനമായി കണ്ടതെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി അവരെ പുറത്ത് കാണാനില്ലായിരുന്നു. സംശയത്തെ തുടർന്ന് ഭർത്താവ് ബച്ചുവിനോട് ചോദിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടർന്നാണ് സമീപവാസികൾ വീട്ടിനുള്ളിൽ പരിശോധന നടത്തിയത്. ബച്ചുവിന്‍റെ മാനസികനില പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബംഗാളിൽ മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യമാണ് വയോധികന്‍റെ ജീർണിച്ച ശരീരത്തിനൊപ്പം മകൻ അഞ്ചുദിവസമായി കഴിഞ്ഞ വാർത്ത പുറത്തുവന്നത്. കൊൽക്കത്തയിലെ ബെഹലയിലായിരുന്നു ഈ സംഭവം. 2015 ജൂണിൽ വയോധികനായ പാർത്ഥ ദേ യെ മൂത്ത സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറുമാസം കഴിഞ്ഞതും വലിയ വാർത്തയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: