ന്യൂഡൽഹി: വധ ശിക്ഷ കാത്ത് കഴിയുന്നതിനിടെ നിർഭയ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം. കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശർമയാണ് സെല്ലിനുള്ളിൽ ചുമരിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തലക്ക് നിസാര പരുക്കേറ്റതായി ജയിൽ അധികൃതർ അറിയിച്ചു. വിനയ് ശർമ നിരാഹാരത്തിലാണെന്നും മാനസിക നില നന്നല്ലെന്നും അഭിഭാഷകൻ ഈ ആഴ്ച ഡൽഹി കോടതിയെ അറിയിച്ചിരുന്നു.
ആത്മഹത്യ ശ്രമം വധ ശിക്ഷയിൽ നിന്നും രക്ഷപെടുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുണ്ട്. മാർച്ച് മൂന്നിന് രാവിലെ ആറു മണിക്കു പ്രതികളായ അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ്, വിനയ് ശർമ എന്നിവരെ തൂക്കിലേറ്റണമെന്ന് കോടതി മൂന്നാമത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു മുൻപ് ജനുവരി 22, ഫെബ്രുവരി 1 എന്നീ തീയതികളിൽ മരണ വാറന്‍റ് പുറപ്പെടുവിച്ചെങ്കിലും വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹർജി നൽകിയതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
2012 ഡിസംബർ 16നാണ് മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ദിവസങ്ങൾക്കു ശേഷം ചികിത്സയിലായിരിക്കെ മരിച്ചു. കേസിൽ ആറു പേരാണ് പ്രതികൾ. മുഖ്യ പ്രതി റാം സിങ് ജയിലിൽ തൂങ്ങി മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവൈനൽ നിയമപ്രകാരമുള്ള ശിക്ഷയ്ക്കുശേഷം പുറത്തിറങ്ങിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: