ഇടുക്കി: അപ്രതീക്ഷിതമായുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് ഇടുക്കി നിവാസികൾ. ഇന്നലെ രാത്രി 10.15നും 10.25നും ഇടയിലാണ് ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശബ്ദത്തോടു കൂടിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് വട്ടം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ ഭരണകൂടവും കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്. അതേസമയം അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ചലനം അനുഭവപ്പെടുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മുൻപും സമാനമായി ചലനം ഉണ്ടായിട്ടുണ്ട്.
അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞു കിടക്കുന്ന സന്ദർഭങ്ങളിലാണ് ഇത്തരത്തിൽ ചലനം അനുഭവപ്പെടുന്നത്. ഇത് എന്തുകൊണ്ടാണെന്നുള്ളത് വിശദമായ പഠനത്തിനു വിധേയമാക്കണമെന്നും ഇവർ പറയുന്നു. 2017 നവംബറിൽ സമാനമായി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 4.48നാണ് അന്ന് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.86 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കുളമാവ് വനത്തിനുള്ളിലായിരുന്നു പ്രഭവകേന്ദ്രം. അഞ്ചു മുതല്‍ ഏഴു സെക്കന്‍റു വരെ ഭൂചലനം നീണ്ടുനിന്നു. നാശ നഷ്ടങ്ങളോ ആളപായമോ ഉണ്ടായിരുന്നില്ല. ഇന്നലത്തെ ചലനം എത്ര സമയം നീണ്ടുനിന്നുവെന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി വിശദമായി പഠിച്ചു വരികയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: