ഇടുക്കി: രാത്രിയിൽ കതക് തള്ളിത്തുറന്ന് എത്തിയ സംഘം സ്ത്രീകളുൾപ്പെട്ട അഞ്ചംഗ കുടുംബത്തെ വലിച്ചിഴച്ച് തല്ലിച്ചതച്ചു. കെ. ചപ്പാത്തിനു സമീപം കരിന്തിരി എസ്റ്റേറ്റിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കരിന്തിരി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജൻ (64), ഭാര്യ ലളിത (59), രാജന്‍റെ മകൻ ഗിരീഷ് കുമാർ (35), ഗിരീഷിന്‍റെ ഭാര്യ റൂത്ത് (31) ഇവരുടെ മകൻ ഡെബിൻ (17) എന്നിവരെയാണ് സ്ത്രീകൾ ഉൾപ്പെട്ട സംഘം മർദിച്ചത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.
സാമ്പത്തിക ഇടപാടുകളാണ് അക്രമണത്തിനു കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബവുമായി അയൽവാസികളായ ചിലർക്ക് തർക്കം ഉണ്ടായിരുന്നു. ഇതെ ചൊല്ലി ദിവസങ്ങളായി വാക്കേറ്റവും നടന്നിരുന്നു. ഇതിനിടെ വെള്ളിയാഴ്ച്ച രാത്രിയിൽ രാജനും കുടുംബവും വീട്ടിലിരിക്കെ സംഘമായി ചേർന്ന് 12 ഓളം പേർ അക്രമിക്കാൻ എത്തുകയായിരുന്നു. വീടിന്‍റെ കതക് തള്ളിത്തുറന്ന് അകത്തു കയറിയ സംഘം സ്ത്രീകളെയും വെറുതെ വിട്ടില്ല. രാജന് നെറ്റിയിലും താടിയിലുമായി ആറ് കുത്തിക്കെട്ടുണ്ട്.
നെറ്റിയും താടിയും പൊട്ടി ചോരയൊലിപ്പിച്ച് നിന്ന രാജനെ ആശുപത്രിയിൽ കൊണ്ടു പോകാൻ സമ്മതിക്കാതെ അക്രമി സംഘം തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി രാജനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പൊലീസിനെ പോലും തടഞ്ഞ് സംഘം വെല്ലുവിളി മുഴക്കി. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് രാജനെ ആശുപത്രിയിലെത്തിച്ചത്. പൊലീസിനു മുന്നിൽ ഗിരീഷിന്‍റെ പെൺമക്കളെ കൈകാര്യം ചെയ്യുമെന്നും അക്രമി സംഘം ഭീഷണി മുഴക്കി. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ച് കയറുക, അക്രമം, കൃത്യനിർവ്വഹണം തടയൽ തുടങ്ങിയ സെക്ഷനുകൾ ചുമത്തി അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: