ഇടുക്കി: തണ്ടപ്പേർ റദ്ദാക്കിയെങ്കിലും കട്ടപ്പന സഹകരണ ആശുപത്രിയുടെ സേവനം മുടങ്ങില്ലെന്ന് റവന്യൂവകുപ്പ്. ആശുപത്രിയുടെ പ്രവർത്തനം അതേ കെട്ടിടത്തിൽ തന്നെ തുടരുന്നതിനുള്ള ആലോചനകളാണ് നടന്നു വരുന്നത്. ആശുപത്രി മാനേജ്മെന്‍റ് തയാറായാൽ കെട്ടിടം ഏറ്റെടുത്ത ശേഷം ആശുപത്രി നടത്തിപ്പിനായി ലീസിനു നൽകും. ഇതിനായി സർക്കാരിനോട് ബന്ധപ്പെടുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു. വ്യാജ തണ്ടപ്പേരിലൂടെ ഭൂമി തട്ടിയെടുത്ത് കെട്ടിപ്പൊക്കിയ കെട്ടിടത്തിലാണ് സഹകരണ ആശുപത്രി സ്ഥിതി ചെയ്തിരുന്നത്.
സംഭവം വിവാദമായതോടെ ജില്ലാ കലക്‌ടർ ഇടപെട്ട് ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കുകയായിരുന്നു. ഇതോടെ ആശുപത്രി കെട്ടിടം പൊളിച്ചു നീക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ആതുരസേവനാലയമാണെന്ന പരിഗണനയിലാണ് റവന്യൂ വകുപ്പ് നടപടി ലഘൂകരിക്കുന്നത്. സിപിഎം സഹകരണ ആശുപത്രിയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കട്ടപ്പനയിലെ മുൻ സിഐടിയുടെ നേതാവ് ലൂക്ക ജോസഫാണ് തണ്ടപ്പേർ തിരുത്തി ഭൂമി തട്ടിയെടുത്തത്.
സംഭവത്തിൽ തണ്ടപ്പേർ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുൻ വില്ലേജ് ഓഫീസർ ആന്‍റണിയെ കഴിഞ്ഞ ദവിസം സർവീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. വിവാദ ഭൂമിയിൽ പ്രവർത്തിക്കുന്ന ആശുപത്രികെട്ടിടം പൊളിച്ചു നീക്കുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന സൂചന. ലൂക്ക ജോസഫിനായി മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചതും, കരമടച്ച് നൽകിയതും മുൻ വില്ലേജ് ഓഫീസർ ആന്‍റണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: