ന്യൂഡെൽഹി: ജോർജ് ബുഷും ബരാക്ക് ഒബാമയുമൊക്കെ ഇന്ത്യയിൽ സന്ദർശനം നടത്തി മടങ്ങിയിട്ടുണ്ടെങ്കിലും അതിലൊക്കെ വ്യത്യസ്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് അസാധരണമായ സമരങ്ങളും മറ്റും നടക്കുന്നതിനെ തുടർന്നാണ് സുരക്ഷയും കടുകട്ടിയാക്കയിരിക്കുന്നത്. ഇന്ന് 11.40ന് ഇന്ത്യൻ മണ്ണിൽ ട്രംപ് കാലു കുത്തുന്നതു മുതലുള്ള ഓരോ നിമിഷവും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
ഇതിനു പുറമേ അമേരിക്കൻ സുരക്ഷാ സേനയും ഒരുക്കങ്ങൾ സസൂഷ്മം വിലയിരുത്തി. ഇന്നു രാത്രി ട്രംപിനും കുടുംബത്തിനും തങ്ങുന്നതിനായി ഒരുക്കിയിരിക്കുന്നതും അതീവ സുരക്ഷയിലുള്ള ഹോട്ടൽ മൗര്യ ഷെറാട്ടണിലെ മുറിയാണ്. മുൻപ് ക്ലിന്‍റനും ജോർജ് ബുഷും ബരാക്ക് ഒബാമയും തങ്ങിയ അതേ മുറിയിലാണ് ഇന്ന് ട്രംപ് അന്തിയുറങ്ങുക. നാളുകൾ മുൻപേ ഹോട്ടലിന്‍റെ സുരക്ഷ ശക്തമാക്കി കഴിഞ്ഞു. നാളെ ട്രംപ് മടങ്ങുന്നതുവരെ ഹോട്ടലിലേക്ക് പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. മൗര്യ ഷെറാട്ടണിനോട് ചേര്‍ന്നുള്ള താജ് പാലസ് ഹോട്ടലിലെ മുറികളിലും അമേരിക്കയുടെ സുരക്ഷാവിഭാഗങ്ങൾ തങ്ങും.
സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്കയുടെ 30 സീക്രട് ഏജന്‍റുമാരും പലയിടങ്ങളിലായി തങ്ങുന്നു. ബുള്ളറ്റ് പ്രൂഫ് മുറിയാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്. ആഡംബര സ്യൂട്ട് റൂമിൽ എല്ലാ സജീകരണങ്ങളും ക്രമീകരിച്ചിട്ടുമുണ്ട്. ഹോട്ടൽ ആക്രമിക്കപ്പെട്ടാൽ പോലും ട്രംപ് ഉറങ്ങുന്ന മുറിയിൽ യാതൊന്നും അറിയില്ല. യാത്രാമധ്യേയും മുറിയിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്നതിനുള്ള സംവിധാനവും ട്രംപിനൊപ്പമുണ്ടായിരിക്കും. മൂന്നു വിഭാഗങ്ങളാണ് ട്രംപിന്‍റെ സുരക്ഷാ ചുമത വഹിക്കുന്നത്. ദേശീയ സുരക്ഷ ഗാര്‍ഡുകളാണ് ഇതിൽ പ്രധാനം. താജ് മഹൽ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാത്രി 7.30 ന് ട്രംപ് ദില്ലിയിലെത്തും.
ട്രംപ് സഞ്ചരിക്കുന്ന വഴികളിലും ഹോട്ടലിന് ചുറ്റും നൈറ്റ് വിഷൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. പൗരത്വ ഭേദഗതിക്കെതിരെ ഇന്നലെയും പ്രതിഷേധങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സൈന്യക അർധ സൈനിക വിഭാഗങ്ങളിലും പൊലീസും ഡെൽഹിക്ക് ചുറ്റും കാവൽ നിൽക്കും. ട്രംപിന് ഔദ്യോഗിക വരവേൽപ് നൽകുന്ന രാഷ്ട്രപതി ഭവനിലും ചര്‍ച്ചകൾ നടക്കുന്ന ഹൈദരാബാദ് ഹൗസിലും വിവിധ തരത്തിലുള്ള 10,000 ത്തിലധികം ചട്ടികളിലായി പൂച്ചെടികൾ ഒരുക്കി. വായുമലിനീകരണം കുറക്കാൻ ന്യൂദില്ലിയിലെ മരങ്ങളിലെല്ലാം വെള്ളം തളിച്ചും റോഡുകൾ കഴുകി വൃത്തിയാക്കിയും ഒരുക്കങ്ങൾ.
നാളെ രാവിലെ 10 മണിക്കാണ് രാഷ്ട്രപതി ഭവനിലെ സ്വീകരണ ചടങ്ങ്. 10.30 ന് രാജ്ഘാട്ടിലെ ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ഛന. 11 മണിക്ക് ഹൈദരാബാദ് ഹൗസിൽ ചര്‍ച്ചകൾ. 12.40ന് വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. മോദി-ട്രംപ് കൂടിക്കാഴ്ചകൾ നടക്കുമ്പോൾ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് ദക്ഷിണ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂൾ സന്ദര്‍ശിക്കും. രാത്രി 7.30ന് രാഷ്ട്രപതി ഭവനിൽ വിരുന്ന് സൽക്കാരം. 10 മണിക്ക് ട്രംപും സംഘവും മടങ്ങും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: