ചെന്നൈ: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ക്രെയിൻ അപകടവുമായി ബന്ധപ്പെട്ട് നടൻ കമൽഹാസനെയും സംവിധായകൻ ശങ്കറിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫെബ്രുവരി 19 ന് ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചതിന് പുറമേ 12 പേർക്കാണ് പരിക്കേറ്റത്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിന് ലൊക്കേഷൻ മാനേജർക്കെതിരെയും പ്രൊഡക്ഷൻസിനെതിരെയും കേസെടുത്തു.
ഭാരമേറിയ ക്രെയിൻ സംവിധായകനും സംഘവും ഇരുന്ന ടെന്‍റിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. കമൽഹാസനും ശങ്കറും കാജൽ അഗർവാളുമുൾപ്പടെയുള്ളവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. അതിനിടെ, അപകടത്തിൽ മരിച്ച സാങ്കേതിക പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം കമൽഹാസൻ നൽകി. രണ്ട് കോടി രൂപ നൽകുമെന്ന് നിർമാതാവും പ്രഖ്യാപിച്ചിട്ടുണ്ട്.
പണം ഒന്നിനും പകരമല്ല, അവരുടെയെല്ലാം കുടുംബങ്ങൾ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വർഷം മുൻപ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്‍റെ കുടുംബത്തിലാണ്. ചെറുപ്പം മുതൽ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാൻ. ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ പറ്റാവുന്നതെല്ലാം ചെയ്യും. കമൽ പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്‌ച രാത്രി 9.10 നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനം ഒരുക്കാനായെത്തിച്ച ക്രെയിൻ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്‍റ് പൂർണമായി തകർന്നു. ഇതിനുള്ളിൽ കുടുങ്ങിയാണ് സഹ സംവിധായകൻ കൃഷ്‌ണ, കലാസംവിധാന സഹായി ചന്ദ്രൻ നിർമാണ സഹായി മധു എന്നിവർ മരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: