ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ മുത്തൂറ്റ് ശാഖാ മാനേജരെ മർദിച്ച നാല് സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം അപ്പർ ഡിവിഷണൻ കല്ലുവേലി പറമ്പിൽ ജയൻ (41), ഗ്രാമ്പി പ്രിയദർശിനി കോളനിയിൽ ജോർജ് മാത്യു(25), ചുരക്കുളം എസ്റ്റേറ്റിലെ അലക്സ് (23), ചുരക്കുളം അപ്പർ ഡിവിഷണൻ ലൂർദ് ഭവൻ ജെയ്സൺ (23) എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
വണ്ടിപ്പെരിയാർ മുത്തൂറ്റ് ശാഖാ മാനേജർ മുരിക്കാശേരി സ്വദേശി ജെബി അഗസ്റ്റിനു നേരെ ബുധനാഴ്ച്ച വൈകിട്ടാണ് സി.ഐ.ടി.യു പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. വൈകിട്ട് പണയ ഉരുപ്പടി എടുക്കാനെത്തിയ ജെബിയെ 12 അംഗ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയായിരുന്നു സി.ഐ.ടി.യു പ്രവർത്തകരുടെ അഴിഞ്ഞാട്ടം. വധ ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തേണ്ട കുറ്റമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ് നടത്തിയ ഒളിച്ചു കളി വൻ വിവാദത്തിനു കാരണമായിരുന്നു.
ഇതോടെയാണ് ഇന്ന് നാല് പേരെ പേരിന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. മർദനത്തിൽ പങ്കെടുത്ത പ്രതികളെ എ.എസ്.ഐ ഉൾപ്പെടെയുള്ളവർ നേരിട്ട് കണ്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്. പാർട്ടിയുടെ നിയന്ത്രണത്തിലാണ് ഇവിടെ പൊലീസ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് മുത്തൂറ്റ് മാനേജർക്കെതിരെ നടന്ന ആക്രമണത്തിലും വണ്ടിപ്പെരിയാർ പൊലീസ് മൗനം പാലിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: