തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.
ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ട്. അതേസമയം തെക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തി ദുർബലമായതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കി, വയനാട് ജില്ലകളിൽ ഹർത്താൽ പൂർണം
ഇടുക്കി/വയനാട്: ബഫർ സോൺ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. പൊതു- സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ പ്രധാന നഗരങ്ങൾ അടക്കം വിജനമായി. ചിലയിടത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രധാന പ്രദേശങ്ങളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, ഏലപ്പാറ, കുമളി മേഖലകളിൽ ഹർത്താൽ പൂർണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്.
വയനാട്ടിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു.
പൊലീസ് ഇടപെട്ടാണ് പിന്നീട് ബസുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് ആറ് വരെ ഹർത്താൽ.
Post A Comment: