ഇടുക്കി: ദാരുണമായ സംഭവത്തിന്‍റെ നടുക്കത്തിലാണ് കുമളി നിവാസികൾ. പുലർച്ചെ രണ്ട് മണിയോടെയാണ് ചെളമടയിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന കൊണ്ടോടി ബസ് കത്തിയമർന്ന് ജീവനക്കാരൻ വെന്തു മരിച്ചത്. ബസിനുള്ളിൽ ഉറങ്ങിയിരുന്ന ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റ് ലയം സ്വദേശി രാജൻ (25) ആണ് മരിച്ചത്. രാജന്‍റെ ശരീരം പൂർണമായും കത്തിനശിച്ചിരുന്നു. വർഷങ്ങളായി കൊണ്ടോടി ബസ് സർവീസ് അവസാനിപ്പിച്ച ശേഷം പാർക്ക് ചെയ്യുന്നത് ചെളിമടയിലെ പെട്രൊൾ പമ്പിലാണ്. പതിവുപോലെ ഇന്നലെയും ബസ് ഇവിടെ തന്നെ പാർക്ക് ചെയ്തു. പമ്പിനോട് ചേർന്ന് മുറിയുണ്ടെങ്കിലും രാജൻ മിക്കവാറും കിടക്കുന്നത് ബസിനുള്ളിൽ തന്നെയാണ്.
കണ്ടക്‌ടറും ഡ്രൈവറും സമീപത്തെ മുറിയിൽ കിടക്കുകയാണ് പതിവ്. പുലർച്ചെ ശബ്ദം കേട്ട് കണ്ടക്‌ടറും ഡ്രൈവറും പുറത്തേക്ക് നോക്കിയപ്പോഴാണ് ബസ് കത്തുന്നത് കണ്ടത്. ഇവർ ബഹളം വച്ചതോടെ സമീപത്തെ ആളുകളും കൂടി. ഓടിയെത്തിയ ഇവർ രാജനോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ രാജന്‍റെ നിലവിളി മാത്രമാണ് ഓടിയെത്തിയവർക്ക് കേൾക്കാനായത്. എന്നാൽ അപ്പോഴേക്കും രാജന്‍റെ ശരീരം മുഴുവൻ തീ പടർന്നിരുന്നു.
ബസിന്‍റെ എല്ലാ ഭാഗങ്ങളും തീ പടർന്നതിനാൽ അടുത്തേക്ക് അടുക്കുവാനും ആർക്കും കഴിഞ്ഞില്ല. ഡോർ അടച്ചിട്ടിരുന്നതിനാൽ തീ പടർന്ന ശരീരവുമായി രാജന് ഡോർ കണ്ടെത്താൻ ആയിട്ടില്ലെന്നും കരുതുന്നുണ്ട്. ബസിലെ സീറ്റുകളിലേക്ക് തീ പടർന്നതോടെ രാജന്‍റെ ശരീരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. എങ്ങനെയാണ് ബസിനു തീ പിടിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പ്രൈംടൈം ന്യൂസിനോട് പറഞ്ഞു. തീ സമയത്ത് കെടുത്താനായില്ലായിരുന്നുവെങ്കിൽ പെട്രൊൾ പമ്പിലേക്കും ഇത് പടരുമായിരുന്നു.
ഇങ്ങനെ വന്നാൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. സംഭവത്തിൽ നിലവിൽ ദുരൂഹതയില്ലെങ്കിലും കൂടുതൽ അന്വേഷണം നടത്തും. ഇതിനായി ഫോറൻസിക് സംഘവും പരിശോധനക്കെത്തും. കൊണ്ടോടി ബസും ജീവനക്കാരും ഹൈറേഞ്ച് നിവാസികളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. അതിനാൽ തന്നെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ നടുക്കത്തിൽ നിന്നും പ്രദേശവാസികളും മുക്തരായിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: