കൊച്ചി: രൂപ ഭംഗിയില്ലാത്തതിനാൽ അഭിനയിക്കാൻ അവസരം നൽകാതെ പലരും മാറ്റി നിർത്തിയ കെ.ടി.എസ്. പടന്നയിൽ പിന്നീട് നാടകത്തിലും മലയാള സിനിമയിലും എഴുതി ചേർത്തത് സ്വന്തം ചരിത്രം. വിടവാങ്ങിയ കെ.ടി.എസ്. പടന്നയിൽ എന്ന കെ.ടി സുബ്രഹ്‌മണ്യന്‍റെ ജീവിതം സിനിമാക്കഥപോലെ വിചിത്രമാണ്.
നാടകത്തോട് അമിതമായ സ്നേഹമായിരുന്നു സുബ്രഹ്‌മണ്യന്. അഭിനയിക്കാൻ അവസരം തേടി പലരെയും സമീപിച്ചെങ്കിലും രൂപ ഭംഗിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഇതോടെ നാടക രംഗത്ത് വരണം എന്നത് വാശിയായി മാറി. അങ്ങനെ തൃപ്പുണിത്തറ ഊട്ടുപുര ഹാളിൽ ചർക്ക ക്ലാസിൽ ചേർന്നു. വാർഷിക ആഘോഷത്തിൽ അവതരിപ്പിക്കുന്ന നാടകത്തിൽ അഭിനയിക്കാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.
65 വർഷം മുമ്പ് "വിവാഹദല്ലാളി" എന്ന നാടകത്തിൽ ദല്ലാളിയായി അഭിനയിച്ചു. പടന്നയിലിന്‍റെ നാടക അരങ്ങേറ്റമായിരുന്നു അത്. 1957 ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ "കേരളപ്പിറവി" എന്ന നാടകം അവതരിപ്പിച്ചു. തുടർന്ന് അഞ്ചു രൂപ പ്രതിഫലത്തിൽ അമച്വർ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രൊഫഷണൽ നാടക രംഗത്ത് 50 വർഷം തിളങ്ങി. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സിനിമ സംവിധായകൻ രാജസേനൻ നാടകം കാണാൻ ഇടയായത് ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. രാജസേനന്‍റെ "അനിയൻ ബാവ ചേട്ടൻ ബാവ" യിലൂടെ പടന്നയിൽ ആദ്യമായി സിനിമയിൽ എത്തിയത്. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്‌ണപ്പുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ സിനിമകളിലെ തമാശ രംഗങ്ങൾ ഏറെ പ്രേക്ഷക പ്രീതി തേടി.
140 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാനം തെളിഞ്ഞു, അവരുടെ വീട്, ജമീലന്‍റെ പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനതകൾ മൂലം 1947 ൽ ഏഴാം ക്ലാസിൽ വച്ച് പഠനം മുടങ്ങിയ പടന്നയിൽ കുട്ടിക്കാലത്ത് കോൽക്കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. സിനിമാ നാടക രംഗത്ത് നിറഞ്ഞു നിന്നപ്പോഴും തൃപ്പുണിത്തുന്ന കണ്ണൻകുളങ്ങരയിൽ ചെറിയൊരു സ്റ്റേഷനറി കടയും കെടിഎസ് പടന്നയിൽ നടത്തി വന്നിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: