ഇടുക്കി: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടികൂടി. പശുമലയിൽ നിന്നും നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ചു കടത്തിയ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസീനാണ് (21) പിടിയിലായത്. ജൂലൈ 20നായിരുന്നു പശുമലയിൽ നിന്നും ഇയാൾ ബൈക്കുമായി കടന്നത്.
നിരവധി കേസുകളിലെ പ്രതിയായ യാസിൻ നാല് മാസം മുമ്പാണ് മ്ലാമല പൂണ്ടിക്കുളത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയാനെത്തിയത്. 19ന് രാത്രിയിൽ മ്ലാമലയിൽ നിന്നും വണ്ടിപ്പെരിയാറ്റിലേക്ക് നടന്നു വരവെ പശുമല ഗേറ്റിനു സമീപം നിർത്തിയിട്ടിരുന്ന പൾസർ ബൈക്ക് കാണുകയായിരുന്നു.
കൃത്രിമമായി വണ്ടി സ്റ്റാർട്ട് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ബൈക്കിന്‍റെ ഉടമ കലേഷ്കുമാർ വണ്ടിപെരിയർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയത്. നിരവധി ബൈക്ക് മോഷണക്കേസിലും കഞ്ചാവ് കടത്ത് കേസിലും മാല മോഷണക്കേസിലും പ്രതിയായ ഇയാൾ ഇതുകൂടാതെ തമിഴ്നാട്ടിൽ അടിപിടി കേസിലും പ്രതിയാണ്.
ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തിരുവന്തപുരത്ത് നിന്നാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ടി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി പ്രതിയെ പിടികൂടിയത്. പ്രതിയെ ബൈക്ക് മോഷ്ടിച്ച പശുമല ഗേറ്റിനു സമീപം എത്തിച്ചു തെളിവെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. ജെഫി ജോർജ്, ജമാലുദീൻ, എ.എസ്.ഐ രാജൻ, രാജേന്ദ്രൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: