ഇടുക്കി: ഉപ്പുതറ വളകോട്ടിൽ വീടുകൾക്ക് മുകളിൽ കൽമഴ പെയ്‌ത സംഭവത്തിൽ ദൂരൂഹത. സംഭവത്തിനു പിന്നിൽ മനുഷ്യനാണോയെന്ന് സംശയിക്കുന്നതായി ജിയോളജി വകുപ്പ് അധികൃതർ. തിങ്കളാഴ്ച്ച വീടുകളിൽ സന്ദർശനം നടത്തിയ ജിയോളജി വകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും കൽമഴയ്ക്ക് കാരണമായ ഒന്നും കണ്ടെത്താനായില്ല.
വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീണത്. പതിവായി കല്ലുകൾ വീഴുന്നത് തുടർന്നതോടെ വീട്ടുകാർ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീടുകളിൽ പരിശോധന നടത്തുമ്പോഴും കല്ലുകൾ വീണത് ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് കൽമഴയാണെന്ന സംശയം ബലപ്പെട്ടത്.
ഈ മാസം രണ്ടു മുതലാണ് വീടുകൾക്ക് മുകളിലേക്ക് പാറക്കഷണങ്ങൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയിലായിരുന്നു കല്ലുകൾ ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ വീണത്. പിന്നീട് പകലും രാത്രിയിലും കല്ലുകൾ വീഴാൻ തുടങ്ങി. തുടർന്നാണ് പൊലീസും ജനപ്രതിനിധികളും വീടുകളിലെത്തിയത്. അതേസമയം വീടുകളിലെത്തിയ ജിയോളജി സംഘം വിശദമായ പരിശോധന നടത്തി. മൺതിട്ടകളിൽ നിന്നും കല്ലുകൾ തെറിച്ചു വീഴാറുണ്ട്.
എന്നാൽ ഭൂമിയിൽ നിന്നും കല്ല് ഉയർന്ന് പൊങ്ങി വീഴുന്നതായി മുമ്പ് കേട്ടിട്ടില്ലെന്ന് ജിയോളജി വകുപ്പിലെ ഡോ. സുനിൽ കുമാർ വ്യക്തമാക്കി. സംഘം രണ്ട് മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടത്താനായില്ല.
കല്ലുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും, പൊലീസിന്‍റെ സഹായവും തേടുമെന്നും ഡോ. സുനിൽ കുമാർ പറഞ്ഞു. കൽമഴ വലിയ വാർത്തയായതോടെ ശനിയാഴ്ച മുതൽ ഇത് നിലച്ചതാണ് ദുരൂഹതയ്ക്ക് കാരണമായത്. വീട്ടുകാരോട് വ്യക്തി വിരോധമുള്ള ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: