തൃശൂർ: മാളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൾ ദൈവം അഛൻ സ്വാമിയെന്ന രാജീവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവാണ് (39) കഴിഞ്ഞ ദിവസം മാള പൊലീസിന്‍റെ പിടിയിലായത്. അതേസമയം ആൾ ദൈവമെന്ന് സ്വയം വിശേഷിപ്പിച്ച് ഇയാൾ നടത്തിയിരുന്ന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനായി വളർന്ന ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസിനു ബോധ്യമായി. വ്യാജ ആൾ ദൈവത്തെകുറിച്ച് പരാതി വന്നതിനെ തുടർന്ന് പൊലീസ് ഭക്തൻമാരുടെ വേഷത്തിൽ മഫ്‌തിയിലെത്തിയാണ് ഇവിടുത്തെ രീതികൾ കണ്ടെത്തിയതും അറസ്റ്റ് ചെയ്‌തതും.
എല്ലാ മതങ്ങളെയും ഒരുമിപ്പിക്കുന്ന വിശ്വാസമാണ് തന്‍റേതെന്ന് വിശ്വസിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. യുടൂബിൽ വരെ പരസ്യം നൽകി നിരവധി പേരെ തന്നിലേക്ക് ആകർഷിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ളവർ ഇയാളെ കാണാനും അനുഗ്രഹം വാങ്ങാനും എത്തിയിരുന്നതായിട്ടാണ് വിവരം.
മുൻപ് കൽപ്പണിക്കാരനായിരുന്ന രാജീവ് സ്വാമിയായി മാറിയ ശേഷം അതിവേഗം സമ്പന്നനായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയ ഇയാൾ നയിച്ചിരുന്നതും ആഡംബര ജീവിതമായിരുന്നു. മന്ത്രവാദവും പൂജയും വരുമാനമാർഗമായി മാറിയതോടെ വീട്ടിൽ തന്നെ ക്ഷേത്രവും ഒരുക്കിയിരുന്നു. പ്രശ്‌നങ്ങളുമായി എത്തുന്ന പെൺകുട്ടികളെയും സ്ത്രീകളെയും നാണയം ശരീരത്തിൽ വച്ചുള്ള ചികിത്സയ്ക്ക് ഇയാൾ നിർബന്ധിച്ചിരുന്നു.
പ്രത്യേക പൂജയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു നാണയ പൂജ നടത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ ഇത്തരത്തിൽ നാണയ പൂജയ്ക്ക് ഇയാൾ വിധേയനാക്കിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ഇത്തരത്തിൽ ആഭിചാര ക്രിയകൾ ചെയ്യുന്നതിനിടെ 17 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളുമായും മറ്റും എത്തുന്ന സ്ത്രീകൾക്കും നാണയ പൂജ നടത്തിയിരുന്നതായി വിവരമുണ്ട്.
സ്ത്രീകളെ പ്രത്യേക രീതിയിൽ ഇരുത്തിയ ശേഷം ശരീര ഭാഗത്ത് നാണയം വച്ചുകൊണ്ട് ആഭിചാര ക്രിയകൾ ചെയ്യുന്നതാണ് രീതി. നിരവധി പേർ ഇയാളുടെ അനുയായികളായി ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായതോടെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: