താമരശേരി: പരിശീലനത്തിന്‍റെ പേരിൽ വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ കായികാധ്യാപകനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശേരി സ്കൂളിലെ കായികാധ്യാപകൻ വി.ടി മനീഷാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പൊലീസ് നടപടിയെടുക്കുന്നതിനു മുമ്പ് പരാതി നൽകിയത് ആരാണെന്നറിയാൻ മനീഷ് ഹോസ്റ്റലിലെ പെൺകുട്ടിയുമായി സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വന്നു. അതേസമയം മനീഷിനെ കേസിൽ പെടുത്തരുതെന്നും കാലുപിടിക്കാമെന്നും ഇയാളുടെ ഭാര്യയും പറയുന്നുണ്ട്.
പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ മനീഷ് നിരവധി പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. ഇയാൾക്കെതിരെ മറ്റൊരു വിദ്യാർഥികൂടി പരാതി നൽകിയിട്ടുണ്ട്.
രാത്രിയിൽ ഹോസ്റ്റലിലെ മുറിയിലെത്തി തന്‍റെ ഒപ്പം കട്ടിലിൽ കിടക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്‌തെന്നാണ് വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കുന്നത്. മാറികിടക്കാൻ പറഞ്ഞിട്ടും അധ്യാപകൻ അതിനു തയാറായില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം അധ്യാപകന്‍റെ ചോർന്ന ഫോൺ സംഭാഷണത്തിൽ നിർണായകമായ നിരവധി വിരങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിലവിലെ അറസ്റ്റിന് ആധാരമായ പരാതി നല്‍കിയത് ഈ വിദ്യാർഥിനിയാണെന്ന് തെറ്റിധരിച്ച് അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസം രാത്രി 12 ഓടെ അധ്യാപകനും ഭാര്യയും ചേര്‍ന്ന് വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു അധ്യാപകന് വിദ്യാർഥിയോടുള്ള സ്‌നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചത് എന്നാണ് മനീഷും ഭാര്യയും വിദ്യാർഥിയോട് ഫോണില്‍ പറഞ്ഞത്. രാത്രി കിടപ്പുമുറിയിലെത്തി കൂടെകിടക്കാന്‍ നിര്‍ബന്ധിച്ചാണോ അധ്യാപകന്‍ വിദ്യാർഥിയോടുള്ള ഇഷ്ടം കാണിക്കല്‍ എന്ന് വിദ്യാർഥി തിരിച്ചു ചോദിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഇനി ആരെയും പരിശീലിപ്പിക്കില്ലെന്നും ജോലി തന്നെ ഉപേക്ഷിക്കാമെന്നും മക്കളെ ഓര്‍ത്ത് പരാതി പിന്‍വലിക്കണമെന്നും ഇരുവരും പറയുന്നുണ്ട്. ഞാനല്ല പരാതി നല്‍കിയതെന്ന് വിദ്യാർഥിനി പറയുമ്പോള്‍ പിന്നെ മറ്റാരാണ് എന്ന് അധ്യാപകന്‍ ചോദിക്കുന്നുണ്ട്, സാര്‍ ആരാടെല്ലാം ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് അതില്‍ ആരെങ്കിലുമായിരിക്കും പരാതി നല്‍കിയത് എന്നാണ് കുട്ടിയുടെ മറുപടി.
ഞാന്‍ എന്തു തെറ്റാണ് കുട്ടിയോട് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ രാത്രി കാലത്ത് മുറിക്കകത്ത് കടന്നു വരുന്നതും, കട്ടിലില്‍ കിടക്കുന്നതും, കെട്ടിപ്പിടിക്കുന്നതും ശരിയാണോ എന്നും സാറിന്‍റെ മകളോട് ഇങ്ങനെ കാണിക്കുമോയെന്നും വിദ്യാർഥിനി തിരിച്ച് ചോദിക്കുന്നുണ്ട്.
ഞാന്‍ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലായെന്ന് പറഞ്ഞ അധ്യാപകനോട് പിന്നെ എന്തിന് നിങ്ങള്‍ ഭയപ്പെടുന്നു എന്ന് കുട്ടിയുടെ സഹോദരി ചോദിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശേരി സ്‌കൂളിലെ കായികാധ്യാപകന്‍ വിടി മനീഷിനെ താമരശേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ അധ്യാപകന്‍റെ ബന്ധുവീട്ടില്‍ വെച്ചും സ്‌കൂളിലെ സ്‌പോര്‍ട്‌സ് റൂമില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: