ഇടുക്കി: കേരളത്തിലേക്ക് കടക്കാൻ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കുന്ന സംഘം പിടിയിൽ. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേരും സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുന്ന രണ്ടു പേരുമാണ് അറസ്റ്റിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെയാണ് രണ്ട് പേർ വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം നടത്തിയത്.
ഇവരെ പിടികൂടിയതോടെയാണ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചു നൽകുന്ന രണ്ടു പേരെ കുറിച്ച് വിവരം ലഭിച്ചത്. കമ്പം, തേവാരത്തിനു സമീപം പന്നൈപുറത്തു നിന്നാണ് ഇവരെ കമ്പംമെട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പ്രതികളില്‍ നിന്ന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക് പോസ്റ്റു വഴി ആളുകള്‍ കടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്‍റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റു വഴി കേരളത്തിലേക്ക് കടത്തി വിടുന്നത്. ഇതറിയാതെ എത്തിയവരാണ് പൊലീസിന്‍റെ പിടിയിലായത്.
ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാര്‍, മുരുകന്‍, കമ്പം നോര്‍ത്ത് സ്വദേശി വിജയകുമാര്‍, പന്നൈപ്പുറം സ്വദേശി വേല്‍ മുരുകന്‍ എന്നിവരാണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, എസ്.ഐ. അശോകന്‍, എ.എസ്.ഐ സജി കുമാര്‍, വിനോദ്, ജയേഷ്, സജുരാജ്, അന്‍ഷാദ്, ഹോം ഗാര്‍ഡ് സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: