ജെറുസലേം: വയറ്റിനുള്ളിൽ ഭ്രൂണവുമായി പിറന്ന പെൺ കുഞ്ഞ് വൈദ്യ ശാസ്ത്രത്തിന് കൗതുകമാകുന്നു. ഇസ്രയേലിലെ അഷ്‌ദോദ് നഗരത്തിൽ അസ്യൂറ്റ മെഡിക്കൽ സെന്‍ററിലാണ് അത്യപൂർവ ജനനം നടന്നിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ ഗർഭാവസ്ഥയുടെ അവസാന ഘട്ട പരിശോധനകളിലാണ് കുഞ്ഞിന്‍റെ വയറ് വലുതായതായി കണ്ടെത്തിയത്. അൾട്രാ സൗണ്ട് സ്‌കാനിങ്ങിലും ഇത് വ്യക്തമായിരുന്നു.
കുഞ്ഞിന്‍റെ വയറിൽ എന്തെങ്കിലും ഉണ്ടാകാമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. നവജാത ശിശുവിൽ വിശദമായ പരിശോധനയും അൾട്ര സൗണ്ട് സ്കാനിങ്ങും നടത്തിയപ്പോഴാണ് വയറ്റിൽ ഭ്രൂണമുണ്ടെന്നു കണ്ടെത്തിയതെന്ന് നിയോനാറ്റോളജി വിഭാഗം മേധാവി ഒമർ ഗ്ലോബസ് പറഞ്ഞു.
കുട്ടിയുടെ ഭ്രൂണം അമ്മയുടെ വയറ്റിൽ വളരുമ്പോൾ ഇരട്ടക്കുട്ടികളിൽ ഒരാളുടെ ഭ്രൂണം കുട്ടിയുടെ ഭ്രൂണത്തിനുള്ളിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും വിദഗ്‌ദർ പറയുന്നു.
വിദഗ്ധ ഡോക്ടർമാർ കുഞ്ഞിന് ഓപ്പറേഷൻ നടത്തുകയും വയറ്റിൽ നിന്ന് ഭ്രൂണം നീക്കം ചെയ്യുകയും ചെയ്തു. ഭ്രൂണത്തിൽ എല്ലുകളും ഹൃദയവും ഭാഗികമായി ഉടലെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ശിശുവിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: